തിരുവനന്തപുരം: സംസ്ഥാനത്ത് സംരംഭങ്ങളെയും സംരംഭകരെയും പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംസ്ഥാന സർക്കാരുമായി എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (ഇ.ഡി.ഐ.ഐ) കൈകോർക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. സുനിൽ ശുക്ല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കുടുംബശ്രീ, സ്റ്റാർട്ടപ് മിഷൻ, യുവജനക്ഷേമ ബോർഡ് എന്നിവയ്‌ക്കൊപ്പം പ്രവർത്തിച്ചുവന്നിരുന്ന ഇ.ഡി.ഐ.ഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്‌കുമായും വിവിധ കോർപ്പറേറ്റുകളുമായും ചേർന്ന് സംസ്ഥാനത്തെ സംരംഭകത്വ വളർച്ചയ്ക്കായി പ്രവർത്തിക്കും.
സംരംഭകത്വ വികസനത്തിൽ കേരളത്തിൽ വലിയ സാദ്ധ്യതകളാണുള്ളത്. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും അനുകൂലമായ അന്തരീക്ഷം ഇ.ഡി.ഐ.ഐ ഉറപ്പാക്കും. ശരിയായ നൈപുണ്യം ശരിയായ ആളുകൾക്ക് നൽകിയാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ 70 ശതമാനത്തിനുമേൽ ശക്തിപ്രാപിക്കുമെന്ന് ഡോ. ശുക്ല ചൂണ്ടിക്കാട്ടി. സംരംഭങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാന സർക്കാർ ചെലുത്തുന്ന ശ്രദ്ധയും ശ്രമങ്ങളും പ്രധാനമാണ്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിൽ 200 ഓഫീസർമാർക്ക് പരിശീലനം നൽകി . ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തിനായി 60 റിസോഴ്സ് പേഴ്സൺമാരുടെ കേഡറിനും പരിശീലനം നൽകും. കേരളത്തിൽ 650 ബിസിനസുകൾ സൃഷ്ടിക്കുന്നതിനായി മൈക്രോ സ്‌കിൽ പ്രണർഷിപ്പ് പ്രോഗ്രാമുകൾ നടത്താൻ പ്രമുഖ സ്ഥാപനങ്ങളുമായും ഇൻസ്റ്റിറ്റ്യൂട്ട് കൈകോർക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും സ്ത്രീകൾ നയിക്കുന്ന ഹരിത ബിസിനസുകളാണ്.
കെ-ഡിസ്‌ക് നടപ്പാക്കുന്ന 'ഒരു ജില്ല ഒരു ആശയം ' എന്ന നൂതന പദ്ധതിയിൽ തിരഞ്ഞെടുത്ത ക്ലസ്റ്ററുകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇ.ഡി.ഐ.ഐ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസിൽ സ്ഥിരതയാണ് ആവശ്യമെന്നും ശരിയായ തരത്തിലുള്ള ഓറിയന്റേഷനിലൂടെ മാത്രമേ അതുണ്ടാകുകയുള്ളൂവെന്നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇ.ഡി.ഐ.ഐ ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രോജക്ട് (കോർപ്പറേറ്റ്സ്) ഡയറക്ടർ ഡോ.രാമൻ ഗുജ്റാൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |