തിരുവനന്തപുരം: കെൽട്രോണിനെ വർഷം 1,000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.
കെൽട്രോണിന്റെ 50-ാം വാർഷികം പ്രമാണിച്ച് ഒരോ മാസവും ഓരോ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കെൽട്രോണിനെ പുനരുദ്ധരിക്കാൻ 3,75 കോടിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇലക്രോണിക്‌സ് വ്യവസായത്തിന്റെ ഹബാക്കി കേരളത്തെ മാറ്റുന്നതിന്റെ ആദ്യപടിയായി ഇലക്‌ട്രോണിക്‌സ് ഹാർഡ്‌വെയർ ടെക്‌നോളജീസ് ഹബ് രൂപീകരിക്കാൻ 28 കോടി രൂപ വകയിരുത്തി.
പ്രതിരോധ മേഖലയിലെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന എൻ.എ.ബി.എൽ അക്രഡിറ്റേഷൻ ലാബ് സ്ഥാപിക്കും. കെൽട്രോണിന്റെ നേതൃത്വത്തിൽ ഇലക്‌ട്രോണിക്‌സ് സെമി കണ്ടക്ടർ ആൻഡ് ഹൈടെക് പാർക്ക് നിർമിക്കാൻ നടപടിയായി. കെൽട്രോൺ കരകുളം സെന്ററിനെ പവർ ഇലക്‌ട്രോണിക്‌സ് ഹബാക്കി മാറ്റും. രാജ്യത്തെ ആദ്യ ഗ്രഫീൻ പാർക്കാണ് കേരളത്തിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ അധികഭൂമിയിൽ വ്യവസായം
42 സ്ഥാപനങ്ങളിലായി കണ്ടെത്തിയത് 361 ഏക്കർ
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ അധിക ഭൂമി വ്യവസായ ആവശ്യത്തിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. 42 പൊതുമേഖലാ സ്ഥാപനങ്ങളിലായി 361.42 ഏക്കർ ഭൂമി ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒമ്പതു സ്ഥാപനങ്ങളിലെ 40.14 ഏക്കർ ഭൂമിയുടെ വിശദപദ്ധതി രേഖ തയ്യാറാക്കി. കിൻഫ്ര വഴിയോ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയോ വ്യവസായ എസ്‌റ്റേറ്റുകൾ ആരംഭിക്കാനാകും. പൊതുമേഖലാ സ്ഥാപനത്തിനുവേണ്ട അസംസ്‌കൃത വസ്‌തുക്കളുടെ ഉത്പാദനമോ ഉപോത്പന്നങ്ങൾ ഉപയോഗിച്ചുള്ള വ്യവസായങ്ങളോ ഇല്ലെങ്കിൽ മറ്റു സംരംഭങ്ങളോ ആരംഭിക്കാനാകും.
സംരംഭങ്ങളിലെ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ താലൂക്ക് തലത്തിൽ വിപണന മേളകൾ സംഘടിപ്പിക്കും. ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമവും സംഘടിപ്പിക്കും. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് കേരള ബ്രാൻഡിംഗ് നൽകുന്നതും പരിഗണനയിലാണ്. സംരംഭക വർഷം പദ്ധതിയിൽ ഇതുവരെ 98,834 സംരംഭങ്ങൾ ആരംഭിച്ചു.
പുതുതായി അനുമതി നൽകിയ സ്വകാര്യ വ്യവസായ എസ്‌റ്റേറ്റുകളിലൂടെ 58 കോടിയുടെ നിക്ഷേപവും 3950 തൊഴിലവസരവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തനത് ഉത്പന്നങ്ങളെ കേരള ബ്രാൻഡ് ചെയ്യും
സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള ബ്രാൻഡ് പദ്ധതി രൂപീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി മന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു. തനതായ എം.എസ്.എം.ഇ ഉത്പന്നങ്ങൾക്ക് സർക്കാർതലത്തിൽ ബ്രാൻഡ് നൽകുന്നത് ഉത്പന്നങ്ങളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാനും എളുപ്പത്തിൽ വിപണി കണ്ടെത്തുന്നതിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കും. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ തിരിച്ചറിയാനുള്ള ഉപാധിയാകും കേരള ബ്രാൻഡ് .
"ആദ്യഘട്ടത്തിൽ കേരളത്തിലെ പ്രധാനഉത്പന്നമായ വെളിച്ചെണ്ണയെ ബ്രാൻഡ് ചെയ്യും. ക്രമമായി കേരളത്തിന്റെ മറ്റ് തനത് ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്യാനും ലക്ഷ്യമിടുന്നു".
പി, രാജീവ്, വ്യവസായ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |