കൊച്ചി: കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കാനുള്ള കേന്ദ്രനീക്കം വാഹനവിലയിൽ 50,000 രൂപവരെ കൂടാനിടയാക്കും. ഒരു ഫ്രണ്ട്-എയർബാഗിന് 5,000 രൂപ മുതൽക്കാണ് വിലയെന്ന് വാഹനനിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. മൂന്നുലക്ഷം മുതൽ 3.50 ലക്ഷം രൂപവരെ വിലയുള്ള എൻട്രി-ലെവൽ കാറുകളിൽ ആറ് എയർബാഗുകൾ ഉൾപ്പെടുത്തുമ്പോൾ 50,000 രൂപവരെ വർദ്ധിക്കും.
ഈ വിലവർദ്ധന ചെറുകാറുകളുടെ വില്പനയെ ഒന്നോരണ്ടോ മാസത്തേക്ക് തളർത്തിയേക്കുമെന്ന് ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു. ഓരോ എയർബാഗിനും ഓരോ ചിപ്പ് (സെമികണ്ടക്‌ടർ) ആവശ്യമാണ്. നിലവിലെ ചിപ്പ്ക്ഷാമവും എയർബാഗുകൾ സ്ഥാപിക്കുന്നതിന് തിരിച്ചടിയാകും. വാഹന ഉത്‌പാദനം കുറയാൻ ഇതിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉയരും സുരക്ഷ
നിലവിൽ 10 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള കാറുകളിലാണ് ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ആറ് എയർബാഗുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. 10 ലക്ഷത്തിന് താഴെ വിലയുള്ള കാറുകളിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനുമായി രണ്ട് എയർബാഗുകളേയുള്ളൂ.
എട്ടുവരെ സീറ്റുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ കർശനമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയത്. അരയ്ക്കു താഴെയുള്ള ശരീരഭാഗങ്ങളെ സംരക്ഷിക്കാൻ സീറ്റിലും ഡോറുകളിലും ഘടിപ്പിക്കുന്ന രണ്ട് സൈഡ് ടോർസോ എയർബാഗുകളും തലയ്‌ക്ക് ക്ഷതമേൽക്കുന്നത് തടയാനുള്ള രണ്ട് കർട്ടൻ/ട്യൂബ് എയർബാഗുകളുമാണ് കൂടുതലായി ഘടിപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |