കൊച്ചി: കൊവിഡിലും തളരാതെ ഇന്ത്യയിൽ നിന്നുള്ള കയർ, കയറുത്‌പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) കുറിച്ചത് റെക്കാഡ് നേട്ടം. 2019-20ലെ 9.8 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 11.63 ലക്ഷം മെട്രിക് ടണ്ണിലേക്ക് അളവും 2,757.90 കോടി രൂപയിൽ നിന്ന് 3,778.98 കോടി രൂപയിലേക്ക് മൂല്യവും വർദ്ധിച്ചുവെന്ന് കയർ ബോർഡ് ചെയർമാൻ ഡി. കുപ്പുരാമു പറഞ്ഞു. അളവിൽ 17.6 ശതമാനവും മൂല്യത്തിൽ 37 ശതമാനവുമാണ് വളർച്ച. മൂല്യത്തിലെ വളർച്ച എക്കാലത്തെയും മികച്ചതാണ്.
ആഗോളതലത്തിൽ കൊവിഡ് മഹാമാരി വീശിയടിക്കുകയും ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ ആവുകയും ചെയ്‌തിട്ടും ഓർഡറുകളിൽ കുറവുണ്ടാകാതിരുന്നത് കഴിഞ്ഞവർഷം നേട്ടമായി. ചകിരിച്ചോറ്, ടഫ്‌റ്റഡ് മാറ്റുകൾ, ചകിരിനാര്, കൈത്തറിപ്പായകൾ, കയർഭൂവസ്‌ത്രം, ചകിരി തുടങ്ങിയവ മൂല്യത്തിലും അളവിലും റെക്കാഡ് കുറിച്ചു.
ചകിരിച്ചോറിന്റെ കയറ്റുമതി 1,919.74 കോടി രൂപയുടേതാണ്. ചകിരിച്ചോറാണ് ഇന്ത്യയിൽ നിന്നുള്ള മൊത്തം കയർ കയറ്റുമതിയുടെ 50.80 ശതമാനം. ചകിരിനാരിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി ടഫ്‌റ്റഡ് മാറ്റുകൾ രണ്ടാമത്തെത്തി. 21.3 ശതമാനം വിഹിതത്തോടെ 806.91 കോടി രൂപയുടെ ടഫ്‌റ്റഡ് മാറ്റുകൾ വിദേശ വിപണിയിലെത്തി. 16.6 ശതമാനം വിഹിതവുമായി 628.91 കോടി രൂപയുടേതാണ് ചകിരിനാര് കയറ്റുമതി. മൊത്തം കയർ കയറ്റുമതിയിൽ 33 ശതമാനം മൂല്യവർദ്ധിത ഉത്‌പന്നങ്ങളാണ്.
തൂത്തുക്കുടിയുടെ തേരോട്ടം
ഇന്ത്യയിൽ നിന്നുള്ള മൊത്തം കയർ കയറ്റുത്‌പന്ന കയറ്റുമതിയിൽ 50 ശതമാനവും നടന്നത് തൂത്തുക്കുടി തുറമുഖം വഴിയാണ്. കൊച്ചിയും ചെന്നൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
90%
ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിൽ നിന്നാണ്.
106
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയിൽ നിന്ന് കയറും കയറുത്‌പന്നങ്ങളും വാങ്ങിയത് 106 രാജ്യങ്ങൾ.
മൂല്യത്തിൽ 31 ശതമാനവും അളവിൽ 19 ശതമാനവും വിഹിതവുമായി അമേരിക്കയാണ് ഏറ്റവും വലിയ വിപണി.
ചൈനയാണ് രണ്ടാമത്; മൂല്യവിഹിതം 21 ശതമാനം, അളവ് 35 ശതമാനം.
നെതർലൻഡ്‌സ്, ദക്ഷിണ കൊറിയ, ബ്രിട്ടൻ, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഇറ്റലി, ജർമ്മനി, കാനഡ എന്നിവ മറ്റു മുൻനിര വിപണികൾ
''ചുരുങ്ങിയ വർഷത്തിനകം തന്നെ കയർ, കയറുത്‌പന്ന വാർഷിക കയറ്റുമതി 7,000 കോടി രൂപയിൽ എത്തിക്കുകയാണ് ലക്ഷ്യം"",
ഡി. കുപ്പുരാമു,
ചെയർമാൻ, കയർബോർഡ്
₹3,778.98 കോടി
കഴിഞ്ഞ സാമ്പത്തികവർഷത്തെ മൊത്തം കയർ കയറ്റുമതി വരുമാനം. 2019-20ൽ വരുമാനം 2,757.90 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |