കൊച്ചി: കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളിൽ റെക്കാഡ് വളർച്ച. കൊവിഡിൽ കറൻസി നോട്ടുപയോഗം കുറയുകയും ലോക്ക്ഡൗൺ മൂലം ഇ-കൊമേഴ്‌സ് വില്പന കൂടിയതുമാണ് ഡിജിറ്റൽ പണമിടപാടുകളുടെ വളർച്ചയ്ക്ക് മുഖ്യകാരണം.
കഴിഞ്ഞമാസം യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) ആപ്പുകൾ വഴി 355 കോടി ഇടപാടുകളാണ് നടന്നത്; മൂല്യം 6.39 ലക്ഷം കോടി രൂപ. ജൂലായെ അപേക്ഷിച്ച് ഇടപാടുകൾ 9.56 ശതമാനവും മൂല്യം 5.41ശതമാനവും വർദ്ധിച്ചു. ഈവർഷം ജനുവരിയിലെ 230 കോടി ഇടപാടുകളെ അപേക്ഷിച്ച് ആഗസ്‌റ്റിലെ വളർച്ച 54 ശതമാനമാണ്; മൂല്യം 48 ശതമാനവും ഉയർന്നു.
കഴിഞ്ഞമാസം ഐ.എം.പി.എസ് ഇടപാടുകൾ എട്ടു ശതമാനം വർദ്ധിച്ച് 37.79 കോടിയിലെത്തി. 3.18 ലക്ഷം കോടി രൂപയാണ് മൂല്യം. എൻ.പി.സി.ഐയുടെ ഭാരത് ബിൽ പേയിലെ ഇടപാടുകൾ ജൂലായിലെ 5.11 കോടിയിൽ നിന്ന് 5.88 കോടിയിലേക്ക് കഴിഞ്ഞമാസം ഉയർന്നു; ഇടപാട് മൂല്യം ആദ്യമായി 10,000 കോടി രൂപയെന്ന നാഴികക്കല്ല് മറികടന്ന് 10,307.40 കോടി രൂപയിലെത്തി.
യു.പി.ഐ കുതിപ്പ്
നോട്ട് അസാധുവാക്കലിന് പിന്നാലെയാണ് രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾക്ക് പ്രസക്തിയേറിയത്. 2016ൽ യു.പി.ഐ നിലവിൽ വന്നു. 2018ൽ ആദ്യമായി പ്രതിവർഷ മൂല്യം ഒരുലക്ഷം കോടി രൂപ കടന്നു; 2019ൽ രണ്ടുലക്ഷം കോടി രൂപയും.
2020 സെപ്‌തംബറിൽ 3.29 ലക്ഷം കോടി രൂപയായിരുന്ന മൂല്യം 11 മാസം കൊണ്ടാണ് ആറുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത്.
ഫോൺപേ, ഗൂഗിൾപേ, പേടിഎം എന്നിവയാണ് മുൻനിര യു.പി.ഐ ആപ്പുകൾ
കഴിഞ്ഞമാസത്തെ മൊത്തം ഇടപാടുകളിൽ 46% ഫോൺപേയിലാണ്; രണ്ടാമത് ഗൂഗിൾപേ - 34.45%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |