കളമശേരി: എറണാകുളം ഏലൂരിലെ കേന്ദ്ര പൊതുമേഖലാ വളംനിർമ്മാണ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്‌ട്/എഫ്.എ.സി.ടി) ഉത്പാദനത്തിന്റെ 75-ാം പിറന്നാൾ ആഘോഷത്തിൽ. 1945 ഡിസംബർ ഒന്നിന് ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ഇളയരാജയാണ് ഫാക്‌ടിന്റെ മുഖ്യാലയത്തിന് തറക്കല്ലിട്ടത്.
1941ൽ തന്നെ സ്വകാര്യമേഖലയിൽ ഫാക്‌ട് രജിസ്‌റ്റർ ചെയ്‌തിരുന്നു. 1947ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരും ശേഷസായി സഹോദരങ്ങളും മുൻകൈയെടുത്ത് ഉത്പാദനത്തിന് തുടക്കമിട്ടു. 1962ൽ കേന്ദ്ര പൊതുമേഖലാസ്ഥാപനമായി.
തുടക്കത്തിൽ 10,000 ടണ്ണായിരുന്നു ഫാക്‌ടിന്റെ വാർഷിക ഉത്പാദനശേഷി. പിന്നീട് എം.കെ.കെ.നായർ മാനേജിംഗ് ഡയറക്‌ടറായതോടെ ഫാക്‌ട് വളർച്ചയുടെ പടവുകളിൽ അതിവേഗം മുന്നേറി. ഇപ്പോൾ ഏലൂർ ഉദ്യോഗമണ്ഡൽ, കൊച്ചിൻ ഡിവിഷനുകളിലായി ഉത്പാദനശേഷി 10 ലക്ഷം ടണ്ണിലെത്തി. അമോണിയം സൾഫേറ്റായിരുന്നു ആദ്യ ഉത്‌പന്നം.
ലാഭപാതയിൽ
തുടർച്ചയായ നാല് വർഷങ്ങളിലായി ലാഭത്തിലാണ് ഫാക്‌ട്. കഴിഞ്ഞവർഷം 353 കോടി രൂപ ലാഭവും 4,425 കോടി രൂപ വിറ്റുവരവും നേടി. 973 പേരാണ് തൊഴിലാളികൾ. മാനേജ്‌മെന്റ് ജീവനക്കാർ 580. കരാർ തൊഴിലാളികൾ അടക്കമുള്ളവർ വേറെയുമുണ്ട്. ദക്ഷിണേന്ത്യയ്ക്ക് പുറമേ ബംഗാൾ, ഒഡീഷ, പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇപ്പോൾ വിപണിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |