ചേർത്തല: പൂർണമായും കൈകൊണ്ട് നെയ്‌തെടുത്ത തുണിത്തരങ്ങളാൽ ഉന്നത നിലവാരത്തോടെ ഹാന്റക്‌സ് ഒരുക്കിയ 'കമാൻഡോ" ഷർട്ടുകളുടെ വിപണനോദ്ഘാടനം ചേർത്തല ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ നിർവഹിച്ചു. ജപ്പാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്‌ത യന്ത്രങ്ങളിൽ തിരുവനന്തപുരം ഹെഡ് ഓഫീസിനോട് ചേർന്ന ഗാർമെന്റ് യൂണിറ്റിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഷർട്ട് നിർമ്മിക്കുന്നത്.
പാരമ്പര്യത്തനിമ നിലനിറുത്തി കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിലിറക്കി ശക്തമായ സാന്നിദ്ധ്യമാകുകയാണ് കൈത്തറി മേഖലയുടെ ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാത്തരം ഉപഭോക്താക്കൾക്കും ഇണങ്ങിയ ഷർട്ടുകളാണ് 'കമാൻഡോ"യിലുള്ളത്. ഗാർമെന്റ് യൂണിറ്റിൽ പ്രതിദിനം 500 ഷർട്ടുകൾ നിർമ്മിക്കാം. ഇത് 5,000 ആയി ഉയരട്ടെയെന്നും കൈത്തറിയും ഹാന്റക്‌സുമായി തനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും മോഹൻലാൽ പറഞ്ഞു.
ഹാന്റക്‌സ് മാനേജിംഗ് ഡയറക്‌ടർ കെ.എസ്. അനിൽകുമാർ, പ്രസിഡന്റ് കെ. മനോഹരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ, ഭരണസമിതിയംഗങ്ങളായ കെ.കെ. വിജയൻ, ആർ. രാമസ്വാമി, മാർക്കറ്റിംഗ് മാനേജർ കെ. അജിത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |