ന്യൂഡൽഹി: സാമ്പത്തിക, രാഷ്‌ട്രീയ പ്രതിസന്ധികളിൽപ്പെട്ട് തകർന്ന ശ്രീലങ്കയുമായി ഇന്ത്യയ്ക്കുള്ള വ്യാപാരം പൂർണമായും സ്‌തംഭിച്ചു. ശ്രീലങ്കൻ ഇടപാടുകാരിൽ നിന്ന് പേമെന്റുകൾ കിട്ടുമോയെന്ന ഭീതിയുള്ളതിനാൽ ഇന്ത്യൻ വ്യാപാരികൾ കയറ്റുമതിക്ക് മടിക്കുകയാണ്. ശ്രീലങ്കയിൽ സ്ഥിരതയുള്ള സർക്കാർ അധികാരത്തിലേറുന്ന മുറയ്ക്കേ സ്ഥിതി മാറാനിടയുള്ളൂ എന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്.ഐ.ഇ.ഒ) വൈസ് ചെയർമാൻ ഖാലിദ് ഖാൻ പറഞ്ഞു.
നിലവിൽ എസ്.ബി.ഐ., എക്‌സിം ബാങ്ക് എന്നിവയുടെ ലൈൻ ഒഫ് ക്രെഡിറ്റ് (എൽ.ഒ.ഐ) പ്രകാരമുള്ള മരുന്നുകൾ, വളം, ഭക്ഷ്യവസ്തുക്കൾ, വസ്‌ത്രം, വ്യവസായമേഖലയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ എന്നിവ ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. വാഹനം, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ, കെമിക്കലുകൾ, ഇരുമ്പ്, സ്‌റ്റീൽ, കാർഷികോത്പന്നങ്ങൾ, പ്ളാസ്‌റ്റിക്, പേപ്പർ തുടങ്ങിയവയുടെ കയറ്റുമതിയാണ് നിലച്ചത്.
ഇന്ത്യ-ശ്രീലങ്ക വ്യാപാരം
ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ഇന്ത്യ. 2021-22ൽ ഇന്ത്യ ശ്രീലങ്കയിലേക്ക് 580 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. ഈവർഷം ഏപ്രിലിൽ കയറ്റുമതി 55 കോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം ഇറക്കുമതി 100 കോടി ഡോളറിന്റേതായിരുന്നു; ഈവർഷം ഏപ്രിലിൽ 7.46 കോടി ഡോളറിന്റേതും.
കടക്കെണിയിലെ ലങ്ക
മൊത്തം 5,100 കോടി ഡോളറിന്റെ (ഏകദേശം 4 ലക്ഷം കോടി രൂപ) കടബാദ്ധ്യതയാണ് ശ്രീലങ്കയ്ക്കുള്ളത്. 2026നകം ഇതിന്റെ പാതിവീട്ടണം. ഈവർഷം അടയ്ക്കേണ്ട 700 കോടി ഡോളർ (55,000 കോടി രൂപ) വീട്ടാനാവില്ലെന്ന് ശ്രീലങ്ക വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |