ഗാന്ധിനഗർ: വാഹനം പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ച് ഇന്ത്യ വൈകാതെ വാഹന നിർമ്മാണ ഹബ്ബായി മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. പുതിയ വാഹനങ്ങളുടെ വില്പന വർദ്ധിക്കും. അസംസ്കൃതവസ്‌തുക്കളുടെ വില 40 ശതമാനത്തോളം കുറയും. നിലവിൽ 23,000 കോടി രൂപയോളം മതിക്കുന്ന സ്ക്രാപ്പ് സ്‌റ്റീൽ ഇറക്കുമതിയിലും കുറവുണ്ടാകും. ജി.എസ്.ടി വരുമാനത്തിൽ 50,000 കോടി രൂപവരെ വർദ്ധിക്കാനും നയം സഹായിക്കും.
കാലപ്പഴക്കമുള്ള വണ്ടികൾ (20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ, 15 വർഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങൾ) താത്പര്യമുണ്ടെങ്കിൽ പൊളിക്കാമെന്നാണ് നയം പറയുന്നത്. എന്നാൽ, ഇവ ഫിറ്റ്‌നസ് ടെസ്‌റ്റിൽ പരാജയപ്പെട്ടാലോ രജിസ്‌ട്രേഷൻ പുതുക്കൽ നിഷേധിക്കപ്പെട്ടാലോ നിരത്തിലിറക്കാനാവില്ല, പൊളിക്കണം. ഫിറ്റ്‌നസ് ടെസ്‌റ്റ് പാസായാൽ ഫീസിനത്തിൽ നൽകേണ്ടിവരിക വൻ തുകയാണ്.
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ പഴയ നാലുചക്രവാഹനങ്ങൾ 2022 ഏപ്രിൽ ഒന്നിനകം പൊളിക്കണം. വലിയ വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ ഒന്നുമുതൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ ഒന്നുമുതലാണ് നിർബന്ധം. അതായത്, സർക്കാർ വണ്ടികൾക്കാണ് ആദ്യഘട്ടത്തിൽ നയം ബാധകം. പുക പരിശോധന, ബ്രേക്കിംഗ്, സുരക്ഷാ സൗകര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക.
പുതിയ വിപണി, കൂടുതൽ തൊഴിൽ
വാഹനം പൊളിക്കൽ എന്ന പുതിയ വ്യവസായമാണ് നയത്തിലൂടെ ഇന്ത്യയിൽ പിറക്കുക.
ആദ്യഘട്ടത്തിൽ ₹10,000 കോടിയുടെ നിക്ഷേപം
50,000ലേറെ പേർക്ക് തൊഴിൽ
ആകർഷക ഓഫറുകൾ
പഴയവണ്ടി പൊളിക്കുന്നവർക്ക് ആകർഷക ഓഫറുകളുണ്ട്. പൊളിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയവണ്ടിക്ക് രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കും. സ്വകാര്യ വാഹനം പൊളിച്ചവർക്ക് 25 ശതമാനവും വാണിജ്യ വാഹനം പൊളിച്ചവർക്ക് 15 ശതമാനവും റോഡ് നികുതിയിളവ്. പുതിയ വണ്ടിക്ക് അഞ്ചു ശതമാനം വരെ ഡിസ്‌കൗണ്ടും പൊളിച്ച വണ്ടിക്ക് സ്ക്രാപ്പ് വാല്യൂ ആയി 4-6 ശതമാനം വരെയും. സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വണ്ടിക്ക് ജി.എസ്.ടിയിൽ അഞ്ചു ശതമാനം ഇളവ്
പഴഞ്ചൻ വണ്ടികൾ
ഇന്ത്യയിൽ 15 വർഷത്തിലേറെ പഴക്കമുള്ള ഒരുകോടിയിലേറെ വണ്ടികളുണ്ടെന്നാണ് കണക്ക്. 2025ഓടെ ഇത് 2.8 കോടി കവിയും. കേരളത്തിൽ പഴയവണ്ടികൾ 35 ലക്ഷത്തോളം.
'ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്" ഇല്ലാത്ത വണ്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും നയത്തിലുണ്ട്. അതായത്, ഫിറ്റ് അല്ലാത്ത വണ്ടികളും പൊളിക്കേണ്ടി വരും.
വാഹനത്തിന്റെ ഫിറ്റ്‌നസ് ടെസ്‌റ്റ് ചെലവ് സ്വകാര്യ വാഹനങ്ങൾക്ക് 300-400 രൂപയായിരിക്കും
വാണിജ്യ വാഹനങ്ങൾക്ക് 1,000-1,500 രൂപ.
തുടക്കമിട്ട് ടാറ്റ
യാത്രാ, വാണിജ്യ വാഹനങ്ങൾ പൊളിക്കാനുള്ള സെന്റർ അഹമ്മദാബാദിൽ സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാരുമായി ടാറ്റാ മോട്ടോഴ്‌സ് കരാറൊപ്പിട്ടു. പ്രതിവർഷം 36,000 വണ്ടികൾ ഈ സെന്ററിൽ പൊളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |