കൊച്ചി: വ്യവസായ പരാതി പരിഹാര അദാലത്ത് എല്ലാ ജില്ലകളിലും സമയബദ്ധിതമായി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ അദാലത്ത് പൂർത്തിയായി. 24ന് കോഴിക്കോട് നടക്കും. എറണാകുളത്ത് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് അനീഷിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാവുന്നു.
വ്യവസായ മേഖലയിലും വ്യാപാര സമൂഹത്തിലും കൊവിഡ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് പരമാവധി ജനങ്ങൾക്കൊപ്പം നിൽക്കുകയെന്ന നയമാണ് സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. സമാനമായ പദ്ധതികൾ മറ്റ് മേഖലകളിലും നടപ്പാക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് വാഹന, ടൂറിസം മേഖലകളിലും ഈ ആനുകൂല്യം ലഭ്യമാക്കും.
കൊവിഡ് മഹാമാരിയെ സർക്കാർ എല്ലാ വിഭാഗങ്ങളുമായും ചേർന്നാണ് നേരിടുന്നത്. ഇക്കാര്യത്തിൽ ബി.പി.സി.എൽ വഹിച്ചപങ്ക് മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
ബി.പി.സി.എൽ സ്വകാര്യവത്കരണം:
സംസ്ഥാന സർക്കാരിന് എതിർപ്പ്
ബി.പി.സി.എൽ സ്വകാര്യവത്കരണത്തെ എതിർക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് പി. രാജീവ് പറഞ്ഞു. അത് നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. എറണാകുളത്ത് നടപ്പാക്കുന്ന ഇലക്ട്രോണിക്സ് പാർക്കിന്റെ പദ്ധതി പ്രദേശത്തെക്കുറിച്ച് പഠിക്കാൻ കെ.എസ്.ഐ.ഡി.സി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |