തിരുവനന്തപുരം: നടപ്പു സാമ്പത്തികവർഷം ജനുവരിവരെ കിൻഫ്രവഴി സംസ്ഥാനത്ത് 1,522 കോടി രൂപയുടെ സ്വകാര്യനിക്ഷേപം എത്തിയതായി മന്ത്രി പി. രാജീവ് പറഞ്ഞു; 20,900 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയും പെട്രോകെമിക്കൽ പാർക്കുമടക്കം കിൻഫ്രയുടെ കീഴിലെ വിവിധ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ 14,895 കോടിയുടെ നിക്ഷേപവും 54,730 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഗിഫ്റ്റ് സിറ്റി എറണാകുളം നോഡിൽ 3,000 കോടിയുടെ നിക്ഷേപവും 30,000 ഓളം തൊഴിലവസരങ്ങളും ഉണ്ടാകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 527.21 ഏക്കർ ഭൂമി കിൻഫ്ര വഴി അനുവദിച്ചിരുന്നു. 3.45 ലക്ഷം ചതുരശ്രഅടി സ്ഥലവും അനുവദിച്ചു. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 98,000 ചതുരശ്രഅടി സ്ഥലം മാത്രമാണ് അനുവദിച്ചത്. 4,498 തൊഴിലവസരങ്ങളും സൃഷ്ടിച്ചിരുന്നു.
ദക്ഷിണേന്ത്യയിലെ മികച്ച വ്യവസായപാർക്കുകളായി കേന്ദ്രം തിരഞ്ഞെടുത്തവയിൽ അഞ്ചെണ്ണം കിൻഫ്രയുടെ പാർക്കുകളാണ്. ഈ വർഷം ടി.സി.എസ്., ടാറ്റ എലക്സി, വി-ഗാർഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ്, ഹൈകോൺ തുടങ്ങിയവയ്ക്ക് സ്ഥലം അനുവദിച്ചു. കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ച്ചറിംഗ് ക്ലസ്റ്റർ, ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ, മട്ടന്നൂരിലെ കിൻഫ്ര സ്‌മോൾ ഇൻഡസ്ട്രീസ് പാർക്ക്, പാലക്കാട്ടെയും ആലപ്പുഴയിലെയും റൈസ് പാർക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കിൻഫ്രയുടെ നോർത്ത് സോണൽ ഓഫീസായി പാർക്കിനെ വികസിപ്പിക്കും. 30 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. 2023 സെപ്തംബറിൽ പദ്ധതി പൂർത്തിയാവും. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കിൻഫ്ര മാനേജിംഗ് ഡയറക്‌ടർ സന്തോഷ് കോശി തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |