നെടുമ്പാശേരി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൂടി ചിറകുവിടർത്തുന്നതോടെ കൊച്ചി-ബംഗളൂരു പാതയിലെ വിമാനസർവീസുകളുടെ എണ്ണം 100ലേക്ക് ഉയരും. കൊച്ചി-ബംഗളൂരു റൂട്ടിൽ ആകാശ എയർ 28 പ്രതിവാര സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ആഗസ്‌റ്റ് 13നാണ് ആകാശയുടെ ബംഗളൂരു-കൊച്ചി സർവീസിന് തുടക്കം. ദിവസവും രണ്ട് സർവീസുകളുണ്ടാവും. രാവിലെ 8.30ന് ബംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തും; 9.05ന് മടക്കയാത്ര. 12.30ന് രണ്ടാംവിമാനമെത്തും; തിരികെ 1.10ന് പോകും.
ഇൻഡിഗോ, എയർ ഏഷ്യ, ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് നിലവിൽ കൊച്ചി-ബംഗളൂരു സർവീസ് നടത്തുന്നവ.
മുംബയ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നും ആകാശ സർവീസുകളുണ്ട്. ആഗസ്‌റ്റ് ഏഴിന് മുംബയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് കന്നി സർവീസ്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സർവീസുകളിൽ 28 എണ്ണം കൊച്ചിയിൽ (സിയാൽ) നിന്നാണ്.
''ആകാശ എയറിന്റെ ആദ്യഘട്ട സർവീസുകളിൽ കൊച്ചിയെയും ഉൾപ്പെടുത്തിയത് സന്തോഷകരമാണ്. ശീതകാല സമയപ്പട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് കൂടുതൽ സർവീസ് ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ""
എസ്.സുഹാസ്,
മാനേജിംഗ് ഡയറക്‌ടർ,
സിയാൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |