മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: വ്യവസായവകുപ്പിന്റെ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ ഈമാസം 21ന് 'സംരംഭക മഹാസംഗമം" സംഘടിപ്പിക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ 10,000ലേറെ നവസംരംഭകർ ഒത്തുചേരും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി.രാജീവ്, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, റവന്യുമന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും.
സംരംഭകവർഷം പദ്ധതി എട്ട് മാസത്തിനുള്ളിൽ തന്നെ ലക്ഷ്യം കണ്ടിരുന്നു. ഒരുവർഷത്തിനകം ഒരുലക്ഷം സംരംഭങ്ങളായിരുന്നു ലക്ഷ്യം. 1,18,509 സംരംഭങ്ങളും 7,261.54 കോടി രൂപയുടെ നിക്ഷേപവും 2,56,140 തൊഴിലവസരങ്ങളും എട്ടുമാസത്തിനകം സൃഷ്ടിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംരംഭങ്ങൾ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സർക്കാർ ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങൾ, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പലമാനങ്ങൾ കൊണ്ട് രാജ്യത്ത് തന്നെ പുതുചരിത്രമാണിത്. സംരംഭകവർഷം പദ്ധതിക്ക് ദേശീയ അംഗീകാരവും ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ രാജ്യത്തെ മികച്ച അനുകരണീയ മാതൃകയായി സംരംഭകവർഷം പദ്ധതി അവതരിപ്പിച്ചു.
അടിസ്ഥാനസൗകര്യങ്ങളും
മികച്ചത്: പി.രാജീവ്
സംരംഭകവർഷം പദ്ധതി ലക്ഷ്യം കൈവരിച്ചതിനപ്പുറം ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങളും മികച്ചതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വനിതാ സംരംഭകരുടെ പ്രാതിനിധ്യവും ശ്രദ്ധേയം.
ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനതലത്തിൽ നടപ്പാക്കാൻ പ്രൊഫെഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ നിയമിച്ചു. എല്ലാ തദ്ദേശസ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് വഴി ഇന്റേണിന്റെ സേവനം ലഭ്യമാക്കി.
താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്‌സ് പേഴ്‌സൺമാരെയും നിയമിച്ചു. പദ്ധതിയുടെ നിക്ഷേപസൗഹൃദ സ്വഭാവം സംരംഭകരെ ആകർഷിക്കുന്നു. വരുംവർഷങ്ങളിൽ പദ്ധതിയുടെ നേട്ടം സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മുതൽക്കൂട്ടാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |