കൊച്ചി: തെലങ്കാനയിൽ രണ്ട് വൻകിട പദ്ധതികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച കരാറിൽ കിറ്റെക്‌സ് ഒപ്പുവച്ചു. വാറങ്കലിലെ മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക്, ഹൈദരാബാദിലെ ഇൻഡസ്‌ട്രിയൽ പാർക്ക് എന്നിവിടങ്ങളിലെ പദ്ധതി സംബന്ധിച്ച കരാറിൽ കിറ്റെക്‌സ് മാനേജിംഗ് ഡയറക്‌ടർ സാബു എം. ജേക്കബ്ബും തെലങ്കാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജനുമാണ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചത്.
കിറ്റെക്‌സ് വൈസ് പ്രസിഡന്റുമായ ക്രിസ്‌റ്റ്യൻ സ്‌ട്രാം, ഹർകിഷൻ സിംഗ് സോധി, ഡയറക്‌ടർ തോമസ് ചെറിയാൻ, ജനറൽ മാനേജർ സജി കുര്യൻ, അസിസ്‌റ്റന്റ് ജനറൽ മാനേജർ മനോജ് കുമാർ, സാബു ജേക്കബിന്റെ കുടുംബം എന്നിവർ സംബന്ധിച്ചു. വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായി നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു ഒപ്പിടൽ. പദ്ധതികൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങ് നാളെ നടക്കും. തെലങ്കാന കിറ്റെക്‌സിന് നൽകുന്ന ആകർഷക ആനുകൂല്യങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും നാളെ വ്യക്തമാക്കും. കുട്ടികളുടെ വസ്ത്ര നിർമ്മാണ രംഗത്ത് ലോകത്തെ രണ്ടാമത്തെ വലിയ ബ്രാൻഡാണ് കിറ്റെക്‌സ്.
കേരളത്തിൽ നിന്ന്
'പ്രതിഷേധ" പിന്മാറ്റം
കേരളത്തിൽ നടത്താനിരുന്ന 3,500 കോടി രൂപയുടെ നിക്ഷേപപദ്ധതികളിൽ നിന്ന് പിന്മാറിയാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പറന്നത്. ഒരുമാസത്തിനിടെ കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ തുടർച്ചയായി കമ്പനിയിൽ നടത്തിയ പരിശോധനകളിൽ പ്രതിഷേധിച്ചാണിത്.
നിക്ഷേപത്തിനായി തെലങ്കാന ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളും ശ്രീലങ്ക, ബംഗ്ളാദേശ്, ബഹ്‌റിൻ, യു.എ.ഇ., മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |