കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തേക്കുള്ള പ്രവാസി നിക്ഷേപത്തിൽ വർദ്ധന. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (എസ്.എൽ.ബി.സി) നടപ്പുവർഷത്തെ ആദ്യപാദ റിപ്പോർട്ടനുസരിച്ച്, കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 2.36 ലക്ഷം കോടി രൂപയാണ്. 2020-21ലെ സമാനപാദത്തിലെ 2.18 ലക്ഷം കോടി രൂപയേക്കാൾ എട്ട് ശതമാനം അധികം.
2020-21ലെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) നിക്ഷേപം 2.29 ലക്ഷം കോടി രൂപയായിരുന്നു. 2019-20ലെ സമാനപാദത്തിലെ 2.08 ലക്ഷം കോടി രൂപയേക്കാൾ പത്തു ശതമാനം അധികമാണിത്. കൊവിഡ് കാലത്ത് 10-15 ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇവർ വിദേശത്തെ നിക്ഷേപം കേരളത്തിലെ ബാങ്കുകളിലേക്ക് മാറ്റിയത് മൊത്തം പ്രവാസി നിക്ഷേപ വർദ്ധനയ്ക്ക് വഴിതെളിച്ചു.
ജൂൺപാദത്തിൽ കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപങ്ങളിൽ മുന്തിയപങ്ക് സ്വകാര്യ ബാങ്കുകളിലാണ്; 1.24 ലക്ഷം കോടി രൂപ. പൊതുമേഖലാ ബാങ്കുകളിലുള്ളത് 1.08 ലക്ഷം കോടി രൂപ. ജൂൺപാദത്തിൽ 66,469 കോടി രൂപയുമായി എസ്.ബി.ഐയാണ് കേരളത്തിൽ മുന്നിലെന്ന് എസ്.എൽ.ബി.സിയുടെ റിപ്പോർട്ടിലുണ്ട്. 66,019 കോടി രൂപയുമായി ഫെഡറൽ ബാങ്കാണ് രണ്ടാമത്.
തളരാതെ നിക്ഷേപം
കേരളം ആസ്ഥാനമായ ബാങ്കുകളുടെ നടപ്പുവർഷത്തെ രണ്ടാംപാദ (ജൂലായ്-സെപ്‌തംബർ) കണക്കുപ്രകാരം പ്രവാസി നിക്ഷേപത്തിൽ വർദ്ധനയുണ്ട്. ഫെഡറൽ ബാങ്കിലെ നിക്ഷേപം ആറു ശതമാനം വർദ്ധിച്ച് 65,344 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിലെ നിക്ഷേപം 26,823 കോടി രൂപ; വർദ്ധന ആറു ശതമാനം.
ഇസാഫ് ബാങ്കിൽ 2,367 കോടി രൂപ നിക്ഷേപമുണ്ട്; മാർച്ചുപാദത്തേക്കാൾ 16 ശതമാനമാണ് വർദ്ധന. നടപ്പുവർഷം ഒന്നാംപാദത്തിൽ എസ്.എൽ.ബി.സിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ഇങ്ങനെ: (തുക കോടിയിൽ)
എസ്.ബി.ഐ : ₹66,469
ഫെഡറൽ ബാങ്ക് : ₹66,019
എസ്.ഐ.ബി : ₹24,325
കനറാ ബാങ്ക് : ₹18,878
സി.എസ്.ബി : ₹4,038
ധനലക്ഷ്മി ബാങ്ക് : ₹1,745
മുന്നിൽ കേരളം
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലേക്ക് ഈവർഷം 4.6 ശതമാനം വളർച്ചയോടെ 8,700 കോടി ഡോളർ (6.46 ലക്ഷം കോടി രൂപ) പ്രവാസിപ്പണമെത്തി.
ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണമൊഴുക്കിൽ കൂടുതലും കേരളത്തിലേക്കാണ്; 20 ശതമാനത്തോളം. ലോക ബാങ്കിന്റെ ഈവർഷത്തെ റിപ്പോർട്ടനുസരിച്ച്, 1.29 ലക്ഷം കോടി രൂപയാണ് കേരളം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |