കൊച്ചി: ഇന്ത്യൻ ഓഹരികൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് എക്കാലത്തെയും ഉയരത്തിൽ. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ചരിത്രത്തിലാദ്യമായി 59,000 കടന്നു; ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) 17,600 എന്ന നാഴികക്കല്ലും പിന്നിട്ടു. 417 പോയിന്റുയർന്ന് 59,141ലാണ് വ്യാപാരാന്ത്യം സെൻസെക്‌സുള്ളത്. നിഫ്‌റ്റി 110 പോയിന്റുയർന്ന് 17,629ലും.
സെൻസെക്‌സ് ഇന്നലെ ഒരുവേള 59,204 വരെയും നിഫ്‌റ്റി 17,645വരെയും ഉയർന്നിരുന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐ.ടി.സി., എസ്.ബി.ഐ., റിലയൻസ് ഇൻഡസ്‌ട്രീസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, വൊഡാഫോൺ ഐഡിയ എന്നിവയാണ് ഇന്നലെ ഓഹരികളുടെ കുതിപ്പിന്റെ സ്‌റ്റിയറിംഗ് നിയന്ത്രിച്ചത്.
കുതിപ്പിന് പിന്നിൽ
ടെലികോം മേഖലയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച പ്രത്യേക പാക്കേജാണ് ഓഹരി നിക്ഷേപകർക്ക് ഇന്നലെ പ്രധാന ആവേശമായത്. വൊഡാഫോൺ ഐഡിയയുടെ മുന്നേറ്റം ഇന്നലെ 25 ശതമാനത്തിനു മുകളിലാണ്.
വാഹന നിർമ്മാണ മേഖലയ്ക്ക് പ്രഖ്യാപിച്ച ₹26,000 കോടിയുടെ പി.എൽ.ഐ ആനുകൂല്യം
ആഗോള ഓഹരി വിപണികളുടെ മികച്ച പ്രകടനവും ഇന്ത്യയിൽ പ്രതിഫലിച്ചു.
നാഴികക്കല്ലുകൾ:
10,000 - 2006 ഫെബ്രുവരി 6
20,000 - 2007 ഒക്‌ടോബർ 29
30,000 - 2015 മാർച്ച് 4
40,000 - 2019 മേയ് 23
50,000 - 2021 ജനുവരി 21
57,000 - 2021 ആഗസ്‌റ്റ് 31
58,000 - 2021 സെപ്‌തംബർ 3
59,000 - 2021 സെപ്‌തംബർ 16
₹260 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യം ആദ്യമായി 260 ലക്ഷം കോടി രൂപയും കടന്നു. 1.10 ലക്ഷം കോടി രൂപയുടെ നേട്ടവുമായി ഇന്നലെ മൂല്യം 260.78 ലക്ഷം കോടി രൂപയാണ്.
അഞ്ചാം തമ്പുരാൻ
ഡോളറിൽ സെൻസെക്‌സിന്റെ മൂല്യം 3.54 ലക്ഷം കോടിയാണ്. ലോകത്തെ അഞ്ചാമത്തെ ഉയർന്ന മൂല്യമാണിത്. അമേരിക്ക (50 ലക്ഷം കോടി ഡോളർ), ചൈന (12 ലക്ഷം കോടി ഡോളർ), ജപ്പാൻ (7.5 ലക്ഷം കോടി ഡോളർ), ഹോങ്കോംഗ് (6.5 ലക്ഷം കോടി ഡോളർ) എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |