സെൻസെക്‌സ് 878, നിഫ്‌റ്റി 245 പോയിന്റ് ഇടിഞ്ഞു
കൊച്ചി: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും അടിസ്ഥാന പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ഓഹരിവിപണികൾ ഇന്നലെ കനത്ത നഷ്‌ടത്തിലേക്ക് വീണു. 0.50 ശതമാനം വർദ്ധനയുമായി 4.25-4.5 ശതമാനത്തിലേക്കാണ് പലിശനിരക്ക് കൂട്ടിയത്.
കഴിഞ്ഞ യോഗങ്ങളിൽ 0.75 ശതമാനം വീതം പലിശ കൂട്ടിയ ഫെഡറൽ റിസർവ്, ഇക്കഴിഞ്ഞ യോഗത്തിൽ പലിശവർദ്ധനയുടെ ഭാരം 0.50 ശതമാനമായി കുറച്ചെങ്കിലും ഓഹരികൾ തളർന്നു. 2023ൽ അടിസ്ഥാന പലിശനിരക്ക് 5.1 ശതമാനം വരെയാകുമെന്ന ബാങ്കിന്റെ വിലയിരുത്തലാണ് തിരിച്ചടിയായത്. 2024ൽ പലിശനിരക്ക് 4.1 ശതമാനത്തിലേക്ക് താഴ്‌ത്തും.
തളരുന്ന ഓഹരികൾ
സെൻസെക്‌സ് 878 പോയിന്റിടിഞ്ഞ് 61,799ലും നിഫ്‌റ്റി 245 പോയിന്റ് താഴ്‌ന്ന് 18,414 പോയിന്റിലുമാണുള്ളത്. സെൻസെക്‌സിൽ എല്ലാ ഓഹരിശ്രേണികളും നഷ്‌ടത്തിലേക്ക് വീണു; ഐ.ടി., മീഡിയ ഓഹരികളാണ് കൂടുതൽ ഇടിഞ്ഞത് (2 ശതമാനം). വിദേശ ധനകാര്യസ്ഥാപനങ്ങളുടെ പിന്മാറ്റവും രൂപയുടെ തളർച്ചയും ഓഹരിവിപണിക്ക് തിരിച്ചടിയായി.
രൂപയ്ക്കും ക്ഷീണം
അമേരിക്കൻ പലിശവർദ്ധനയുടെ പിൻബലത്തിൽ ഡോളർ ശക്തമായതോടെ രൂപ ഇന്നലെ കനത്ത നഷ്‌ടം കുറിച്ചു. വ്യാപാരാന്ത്യം 27 പൈസ ഇടിഞ്ഞ് 82.76ലാണ് രൂപ.
₹2.77 ലക്ഷം കോടി
സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 291.25 ലക്ഷം കോടി രൂപയിൽ നിന്ന് 288.47 ലക്ഷം കോടി രൂപയിലെത്തി; നഷ്ടം 2.77 ലക്ഷം കോടി രൂപ.
തിരിച്ചിറങ്ങി സ്വർണം
ബുധനാഴ്‌ച 40,000 രൂപയ്ക്കുമേലേക്ക് ഉയർന്ന പവൻവില ഇന്നലെ 39,920 രൂപയായി കുറഞ്ഞു. 5,030 രൂപയിൽ നിന്ന് ഗ്രാംവില 4,990 രൂപയിലുമെത്തി. ഔൺസിന് 1,809 ഡോളർവരെയെത്തിയ രാജ്യാന്തരവില ഡോളറിന്റെ കുതിപ്പുമൂലം 1,779 ഡോളറിലേക്ക് ഇറങ്ങിയതാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |