കൊച്ചി: നാവിൽ കൊതിയൂറുന്ന തനത് മലയാളി സദ്യയുടെ വിഭവങ്ങളുമായി ടേസ്‌റ്റി നിബിൾസിന്റെ 'റെഡി ടു ഈറ്റ് ഓണം സദ്യ" പായ്‌ക്ക് വിപണിയിലെത്തി. വില 999 രൂപ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം ഹണി റോസിന് ആദ്യ പായ്‌ക്ക് കൈമാറി ടേസ്‌റ്റി നിബിൾസ് (എച്ച്.ഐ.സി-എ.ബി.എഫ് സ്‌പെഷ്യൽ ഫുഡ്സ്) മാനേജിംഗ് ഡയറക്‌ടർ ചെറിയാൻ കുര്യൻ ഉത്പന്നം വിപണിയിലിറക്കി.
മൂന്നാൾക്ക് തികയുന്ന പായ്‌ക്കിൽ നാല് പായ്ക്കറ്റ് മട്ടയരിച്ചോറ്, രണ്ട് പായ്ക്കറ്റ് സാമ്പാർ, ഓരോ പായ്ക്കറ്റ് അവിയൽ, പുളിയിഞ്ചി, മാങ്ങാ അച്ചാർ, പരിപ്പ് പായസം, ഗോതമ്പ് പായസം എന്നിവയുണ്ട്. പ്രാരംഭ ഓഫറായി ഇൻസ്‌റ്റന്റ് പാലട പായസം മിക്‌സിന്റെ സൗജന്യ പായ്ക്കറ്റുമുണ്ട്. www.tastynibbles.in വഴി ഇന്ത്യയിൽ മാത്രമാണ് വില്പനയെന്ന് ചെറിയാൻ കുര്യൻ പറഞ്ഞു. ബുക്കിംഗ് ആരംഭിച്ചു. 4-8 ദിവസത്തിനകം നേരിട്ട് ഡെലിവറി നടത്തും.
പ്രിസർവേറ്റീവുകൾ ചേർക്കാതെയും പോഷകമൂല്യം നിലനിറുത്തിയും 'റിട്ടോർട്ട് പ്രോസസിംഗ്" എന്ന ഹൈടെക് വിദ്യയിലാണ് വിഭവങ്ങൾ തയ്യാറാക്കിയത്. ഓണക്കാലത്തും ജോലിത്തിരക്കിലലിയുന്നവർക്ക് ആശ്വാസമേകുന്നതാണ് ഓണം സദ്യ പായ്ക്ക്. ആലപ്പുഴ അരൂർ ആസ്ഥാനമായ കമ്പനിയുടെ അരൂരിലെ ഫാക്‌ടറിയിലാണ് പായ്ക്ക് തയ്യാറാക്കുന്നത്.
റെഡി ടു ഈറ്റ് ശ്രേണിയിലെ ശ്രദ്ധേയരായ ടേസ്‌റ്റി നിബിൾസ് 20ഓളം രാജ്യങ്ങളിലേക്ക് ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് മുഖ്യവിപണികൾ. കാൻഡ് ഇന്ത്യൻ ട്യൂണയുടെ പ്രധാന ഉത്‌പാദകരാണ്. കമ്പനി അടുത്തിടെ അവതരിപ്പിച്ച ഫിഷ് ബിരിയാണി, ഫിഷ് കറി എന്നിവ വൻ സ്വീകാര്യത നേടിയിരുന്നു.
കമ്പനിയുടെ മൊത്തം ബിസിനസിൽ 80 ശതമാനം കയറ്റുമതിയാണ്. അടുത്തവർഷത്തോടെ ഫാക്‌ടറി വിപുലീകരിക്കുമെന്നും കൂടുതൽ റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉത്പന്നങ്ങൾ വിപണിയിലിറക്കുമെന്നും ചെറിയാൻ കുര്യൻ പറഞ്ഞു. അസിസ്‌റ്റന്റ് വൈസ് പ്രസിഡന്റുമാരായ സുനിൽ പി.കൃഷ്‌ണൻ (സെയിൽസ്), അനീഷ് ചന്ദ്രൻ (ഓപ്പറേഷൻസ്) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |