കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞമാസം ഇരുചക്ര വാഹന വിപണിയും നേരിട്ടത് കനത്ത നിരാശ. റോയൽ എൻഫീൽഡിന്റെ വില്പന മാർച്ചിലെ 66,058 യൂണിറ്റുകളിൽ നിന്ന് 19.32 ശതമാനം കുറഞ്ഞ് കഴിഞ്ഞമാസം 53,298 യൂണിറ്റുകളിലെത്തി. ആഭ്യന്തര വില്പന 18.92 ശതമാനം ഇടിഞ്ഞ് 48,789 യൂണിറ്റുകളായി. കയറ്റുമതി 4,509 യൂണിറ്റുകളാണ്; നഷ്‌ടം 23.38 ശതമാനം. കമ്പനിയുടെ മൊത്തം വില്പനയിൽ 88.51 ശതമാനം 350 സി.സി ശ്രേണി വണ്ടികളാണ്.
മൊത്ത വില്പനയിൽ ഹീറോ മോട്ടോകോർപ്പിന്റെ ഏപ്രിൽമാസ നഷ്‌ടം 35.47 ശതമാനമാണ്. 5.76 ലക്ഷം യൂണിറ്റുകളിൽ നിന്ന് വില്പന 3.72 ലക്ഷമായി കുറഞ്ഞു. ആഭ്യന്തര വിപണിയിൽ 37.06 ശതമാനവും കയറ്റുമതിയിൽ 9.03 ശതമാനവുമാണ് നഷ്‌ടം.
വിജയം പാറിച്ച് പോർഷെ
അത്യാഡംബര സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷെ, 52 ശതമാനം വളർച്ചയുടെ ഈ വർഷം ജനുവരി-മാർച്ചിൽ വിറ്റഴിച്ചത് 154 യൂണിറ്റുകൾ. കഴിഞ്ഞ ഏഴുവർഷത്തിനിടെ കമ്പനിയുടെ ഏറ്റവും ഉയർന്ന പാദാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്കാണിത്. ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന അത്യാഡംബര വാഹന ബ്രാൻഡായി പോർഷെ മാറിയിട്ടുമുണ്ട്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന ആദ്യപാദ (ജനുവരി-മാർച്ച്) വില്പനയാണ് ഇത്തവണത്തേതെന്ന് പോർഷെ ഇന്ത്യ ബ്രാൻഡ് ഹെഡ് മനോലിതോ വുജികിച്ച് പറഞ്ഞു. പനമേര ലക്ഷ്വറി പെർഫോമൻസ് സലൂണിന്റെ നാല് പുത്തൻ വേരിയന്റുകൾ ഉൾപ്പെടെ കൂടുതൽ ലോഞ്ചിംഗ് നടന്നത് വില്പന നേട്ടത്തിന് സഹായകമായി. കഴിഞ്ഞപാദത്തിൽ മകാൻ എസ്.യു.വിയുടെ വില്പന, 2015ന് ശേഷമുള്ള ഏറ്റവും ഉയർന്നതാണ്. എസ്.യു.വി വില്പന 38 ശതമാനവും 911, 718 ബോക്‌സ്‌റ്റർ, കേമാൻ എന്നിവയുടെ വില്പനയിൽ 26 ശതമാനവും വർദ്ധനയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |