കൊച്ചി: ബി2ബി മീറ്റുകളിലൂടെ 105 കോടി രൂപയുടെ വാണിജ്യ ഇടപാടുകൾക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പിന്റെ 'വ്യാപാർ 2022" മേള സമാപിച്ചു. 2,417 വ്യാപാരക്കൂടിക്കാഴ്ചകളാണ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 324 സെല്ലർമാരും 330 ബയർമാരും പങ്കെടുത്തമേള കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
വ്യാപാര സാദ്ധ്യതകൾ ഊട്ടിയുറപ്പിക്കാൻ അടുത്തയാഴ്ച വിർച്വൽ മീറ്റുകൾ നടക്കും. കൊവിഡ് പ്രതിസന്ധി നേരിട്ട എം.എസ്.എം.ഇ യൂണിറ്റുകൾക്ക് ഉത്പന്നങ്ങൾ അവതരിപ്പിച്ച് ദേശീയ വിപണി നേടിയെടുക്കാൻ ഊന്നൽ നൽകുകയായിരുന്നു മേളയുടെ ലക്ഷ്യം.
ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലാണ് മേള ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏറ്റവുമധികം വ്യാപാര ഇടപാടുകൾ നടന്നത് ഭക്ഷ്യസംസ്‌കരണത്തിലും ആയുർവേദത്തിലുമാണ്. കൈത്തറി, തുണിത്തരങ്ങൾ എന്നിവയ്ക്കും സ്വീകാര്യതയുണ്ടായി. 331 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. സെല്ലർമാരിൽ 15 എണ്ണം സർക്കാർ ഏജൻസികളായിരുന്നു. ബ്രാൻഡഡ് അൺ-ബ്രാൻഡഡുമായ നിരവധി എം.എസ്.എം.ഇ ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.
ഭക്ഷ്യസംസ്‌കരണം, കൈത്തറി, തുണിത്തരങ്ങൾ റബർ, കയറുത്പന്നങ്ങൾ, ആയുർവേദവും ഹെർബലും (സൗന്ദര്യവർദ്ധക വസ്തുക്കളും ന്യൂട്രാസ്യൂട്ടിക്കൽസും), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, കരകൗശല വസ്തുക്കൾ, മുള ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന പരമ്പരാഗത മേഖലകൾ എന്നിവയായിരുന്നു മേളയിലെ കേന്ദ്രീകൃത മേഖലകൾ. 331 എക്‌സിബിഷൻ സ്റ്റാളുകളിൽ 65 എണ്ണവും വനിതാ സംരംഭകരുടേതായിരുന്നു. ഇത് ആഭ്യന്തര ബയേഴ്‌സിന്റെയും ആമസോൺ, ഫ്ളിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികളുടെയും ശ്രദ്ധ നേടാൻ അവസരമൊരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |