ന്യൂഡൽഹി: സംസ്ഥാന അദ്ധ്യക്ഷനും എം.പിയുമായ ഭഗവന്ത് സിംഗ് മാനിനെ ആംആദ്‌മി പാർട്ടി പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 21 ലക്ഷം ആളുകൾ പങ്കെടുത്ത ടെലിവോട്ടിംഗിൽ 93ശതമാനം പേരും ഭഗവന്ത് സിംഗ് മാനിന്റെ പേരാണ് നിർദ്ദേശിച്ചതെന്ന് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. കേജ്‌രിവാളിന്റെയും കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത്‌സിംഗ് സിദ്ധുവിന്റെയും പേരുകൾ ചിലർ നിർദ്ദേശിച്ചു.
പഞ്ചാബിലെ ആംദ്‌മി പാർട്ടിയുടെ മുഖമായ ഭഗവന്ത് സിംഗ് മാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. മുൻ ടെലിവിഷൻ കൊമേഡിയനായ 48കാരൻ മാൻ 2014 മുതൽ പഞ്ചാബിലെ സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. 2017ലും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അകാലിദളിന്റെ സുഖ്ബീർ സിംഗ് ബാദലിനോട് പരാജയപ്പെട്ടു. മൻപ്രീത് സിംഗ് ബാദലിന്റെ പ്യൂപ്പിൾസ് പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ മാൻ 2014 മുതൽ ആംആദ്മി പാർട്ടിയിലുണ്ട്. അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്‌തനുമാണ്.
തമാശ കലർന്ന പ്രസംഗ ശൈലി ലോക്‌സഭയിലടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. മദ്യപിച്ച് സഭയിലെത്തിയും മൊബൈൽ ഫോൺ ഉപയോഗിച്ച് പാർലമെന്റിനുള്ളിൽ വീഡിയോ ചിത്രീകരിച്ചും വിവാദങ്ങളിലും അകപ്പെട്ടു. 2019ൽ മദ്യപാനം ഉപേക്ഷിച്ചതായി മാൻ പ്രഖ്യാപിച്ചിരുന്നു.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവേകളിൽ വിജയസാദ്ധ്യത പ്രവചിക്കുന്നത് മുന്നിൽ കണ്ടാണ് ആംആദ്മി പാർട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 2017ൽ 117 അംഗ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയ കോൺഗ്രസിന് പിന്നിൽ 20 സീറ്റു നേടി ആംആദ്മിപാർട്ടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |