ന്യൂഡൽഹി: ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ആംആദ്മി പാർട്ടിയെ കൂടുതൽ കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്നായിരുന്നു അറസ്റ്റ്. കേജ്‌രിവാൾ അടക്കം ഇ.ഡി അറസ്റ്റു ചെയ്യുന്ന അഞ്ചാമത്തെ ആം ആദ്മി നേതാവാണ് അമാനത്തുള്ള. ഓഖ്ല മണ്ഡലത്തെയാണ് അമാനത്തുള്ള ഖാൻ പ്രതിനിധീകരിക്കുന്നത്.
2018-2022 കാലത്ത് ഡൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചും ബോർഡ് വസ്തുക്കൾ അന്യായമായി പാട്ടത്തിന് നൽകിയും അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് നേരത്തെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. ഇ.ഡിയും സി.ബി.ഐയും ഇദ്ദേഹത്തിന്റെ വസതി റെയ്ഡ് ചെയ്തിരുന്നു. ഖാന്റെ മുൻകൂർ ജാമ്യ അപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് ചോദ്യം ചെയ്യലിനായി ഹാജരായതും തുടർന്ന് അറസ്റ്റ് ചെയ്തതും.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. പ്രമേഹം കൂടി ജാമ്യം ലഭിക്കുന്നതിനായി കേജ്‌രിവാൾ ധാരാളം മധുരം കഴിക്കുന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തെത്തിയത്. ഇ.ഡിയുടെ വാദം നുണയാണ്. ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ ജീവന് ഭീഷണിയാണ്.
30 വർഷമായി കേജ്‌രിവാൾ പ്രമേഹ ബാധിതനാണ്. ദിവസവും 54 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ്. എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് വീട്ടിലെ ഭക്ഷണം നൽകാൻ നിർദ്ദേശിച്ചത്. എന്നാൽ ഇതിനും അനുവദിക്കുന്നില്ല. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗിന് അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. ഇത്തരത്തിൽ ജയിലിൽ വച്ച് കെജ്‌രിവാളിനെ അപായപ്പെടുത്താനാണ് നീക്കമെന്നും അതിഷി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |