ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ നിന്ന് മടങ്ങിയ 104 ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്‌സറിലിറങ്ങിയത്. ഇവരിൽ ഭൂരിഭാഗവും ജോലി വാഗ്ദാനം ചെയ്‌തുള്ള തട്ടിപ്പിൽ വീണവരാണ്. അതിലൊരാളാണ് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള ഹർവീന്ദർ സിംഗ്. വർക്ക് വിസ വാഗ്ദാനം ചെയ്‌ത് ഇയാളിൽ നിന്ന് 42 ലക്ഷം രൂപയാണ് ഏജന്റ് തട്ടിയത്.
'യാത്രയുടെ അവസാന നിമിഷം വിസ ലഭിച്ചില്ലെന്ന് പറഞ്ഞ ഏജന്റ് ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും അവിടെ നിന്ന് ബ്രസീലിലേക്കും ഞങ്ങളെ വിമാനങ്ങളിൽ യാത്ര ചെയ്യിപ്പിച്ചു. ബ്രസീലിലെ പെറുവിൽ നിന്ന് ഒരു വിമാനത്തിൽ കയറ്റി അമേരിക്കയിൽ എത്തിക്കുമെന്നാണ് ഏജന്റ് പറഞ്ഞത്. എന്നാൽ, അതിനുള്ള ടിക്കറ്റ് ഇവർ നൽകിയില്ല. ഒരു ടാക്‌സിയിൽ കൊളംബിയയിലേക്കും പനാമയുടെ അതിർഥിയിലേക്കും കൊണ്ടുപോയി. അവിടെ നിന്ന് കപ്പൽ മാർഗം കൊണ്ടുപോകുമെന്ന് ഏജന്റ് പറഞ്ഞു. രണ്ട് ദിവസത്തോളം കാത്തിരുന്നിട്ടും കപ്പൽ വന്നില്ല.
ഒരു പർവത പാതയിലൂടെ നടത്തിച്ചു. പനാമ കാട്ടിലൂടെ നടക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ മരണപ്പെട്ടു. അവിടെ നിന്നും ഒരു ചെറിയ ബോട്ടിൽ മെക്‌സിക്കോ അതിർത്തിയിലേക്ക് ഞങ്ങളെ അയച്ചു. കടലിലൂടെ നാല് മണിക്കൂർ നീണ്ട യാത്ര. ഇതിനിടെ ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചു. വളരെ ചെറിയ അളവിൽ ചോറ് കഴിച്ചാണ് ജീവിച്ചത് '- ഹർവീന്ദർ സിംഗ് ഭയത്തോടെ അനുഭവങ്ങൾ പറഞ്ഞു.
ദാരാപൂർ ഗ്രാമത്തിലെ സുഖ്പാൽ സിംഗിനും സമാനമായ അനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. 'കടലിലൂടെ 15 മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചു. താഴ്‌വരകളാൽ ചുറ്റപ്പെട്ട കുന്നുകളിലൂടെ 40-45 കിലോമീറ്റർ നടന്നു. യാത്രയിൽ ആർക്കെങ്കിലും പരിക്കേറ്റാൽ അവരെ മരണത്തിന് വിടുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. നടന്നുപോകുന്ന വഴിയിൽ നിരവധി മൃതദേഹങ്ങൾ ഞങ്ങൾ കണ്ടു. പിന്നീട് യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച ഞങ്ങളെ ഇരുണ്ട സെല്ലിൽ പാർപ്പിച്ചു. സൂര്യനെ പോലും കണ്ടിരുന്നില്ല. ഞങ്ങളെപ്പോലെ ആയിരക്കണക്കിന് കുടുംബങ്ങളും കുട്ടികളുമുണ്ട്. തെറ്റായ മാർഗത്തിലൂടെ വിദേശത്ത് പോകാൻ ശ്രമിക്കരുതെന്ന് ഞാൻ ആളുകളോട് അഭ്യർത്ഥിക്കുകയാണ്' -സുഖ്പാൽ സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |