
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ കുക്കി വിമതർ നടത്തിയതെന്ന് സംശയിക്കുന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രകോപിതരായ ആൾക്കൂട്ടം സമീപത്തെ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചു. പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സേന പരാജയപ്പെട്ടു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
സംഘർഷം നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലയിടങ്ങളിലും റോഡ് ഉപരോധിച്ചുള്ള വൻ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് ഡാറ്റ സേവനങ്ങൾ ഗവർണർ താൽക്കാലികമായി റദ്ദാക്കി.
സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും, വിദ്വേഷ പ്രസംഗങ്ങളും മറ്റും വീഡിയോ വഴി പ്രചരിപ്പിച്ച് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനുമാണ് നടപടിയെന്ന് ഗവർണറുടെ ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
ബോംബ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ച് വയസുകാരനായ സഹോദരനും ഇന്ന് മരണപ്പെട്ടതോടെയാണ് ജനരോഷം ആളിപ്പടർന്നത്. ഇവരുടെ പിതാവ് നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ്. കുട്ടികളുടെ അമ്മ ഗോഹട്ടിയിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സഫോടനത്തിൽ ഇവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |