ന്യൂഡൽഹി : ഗുസ്‌തി താരങ്ങളുടെ വിഷയത്തിൽ ബി.ജെ.പിയിൽനിന്നുതന്നെ വിമർശനം ഉയർന്നതോടെ അയോദ്ധ്യയിൽ ജൂൺ അഞ്ചിന് നടത്താനിരുന്ന ശക്തിപ്രകടനം ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗ് മാറ്റിവച്ചു. സന്യാസിമാരെ അടക്കം അണിനിരത്തി ജൻ ചേതന മഹാറാലിയും അയോദ്ധ്യ ചലോ യാത്രയും നടത്താനായിരുന്നു തീരുമാനം. റാലിക്ക് അയോദ്ധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പിൻമാറാൻ ബി.ജെ.പി ദേശീയ നേതൃത്വം ബ്രിജ് ഭൂഷണോട് ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ പരിപാടികൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ റാലിക്ക് അനുമതി നിഷേധിച്ചുവെന്നാണ് ജില്ലാ ഭരണക്കൂടം വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലും, സുപ്രീംകോടതിയെ ബഹുമാനിച്ചും കുറച്ചുദിവസത്തേക്ക് റാലി മാറ്റിവയ്‌ക്കുകയാണെന്നാണ് ബ്രിജ് ഭൂഷണിന്റെ വിശദീകരണം.
ബി.ജെ.പി, എം.പി
താരങ്ങൾക്കൊപ്പം
ബ്രിജ് ഭൂഷൺ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉന്നതർ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടെ, മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പ്രീതം മുണ്ടെ ഗുസ്‌തി താരങ്ങൾക്ക് അനുകൂലമായി രംഗത്തെത്തി. സ്‌ത്രീകളുടെ പരാതികളിൽ നടപടി ആവശ്യമാണെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അന്വേഷണമുണ്ടാകണം. അല്ലാത്ത നടപടികൾ ജനാധിപത്യത്തിന് ഭൂഷണമല്ല. കേന്ദ്രസർക്കാർ കൃത്യമായ ആശയവിനിമയം ഗുസ്‌തി താരങ്ങളുമായി നടത്തിയിട്ടില്ല. പാർലമെന്റ് അംഗമെന്ന നിലയിലല്ല, ഒരു സത്രീയെന്ന നിലയിലാണ് ഇക്കാര്യം പറയുന്നതെന്നും പ്രീതം മുണ്ടെ കൂട്ടിച്ചേർത്തു. മെഡലുകൾ ഗംഗാനദിയിൽ ഒഴുക്കാനുളള ഗുസ്‌തി താരങ്ങളുടെ തീരുമാനം ഹൃദയഭേദകമാണെന്ന് ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിംഗ് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |