ഖാലിസ്ഥാൻ ഭീകരരിൽ നിന്ന് 134 കോടി കൈപ്പറ്റിയെന്ന്
ന്യൂഡൽഹി: നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്രിസിൽ നിന്ന് 134 കോടി രൂപ സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന ഡൽഹി മുഖ്യമന്ത്രി കേജരിവാളിനെതിരെ കുരുക്ക് മുറുക്കി ലെഫ്റ്രനന്റ് ഗവർണർ വി.കെ. സക്സേനയും. തനിക്കു ലഭിച്ച പരാതിയിൽ കേജ്‌രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ എൻ.ഐ.എ അന്വേഷണത്തിന് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഇന്നലെ കത്തയച്ചു.
ഇ.ഡി അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന കേജ്‌രിവാളിന്റെ ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗവർണറുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.
കേജ്‌രിവാൾ 134 കോടി കൈപ്പറ്റിയെന്ന് സിഖ്സ് ഫോർ ജസ്റ്രിസ് നേതാവ് പന്നൂൻ വെളിപ്പെടുത്തിയിരുന്നു. വേൾഡ് ഹിന്ദു ഫെഡറേഷൻ ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ആഷോ മോംഗിയ, ആം ആദ്മി മുൻ പ്രവർത്തകൻ മുനീഷ്‌കുമാർ റയ്സാദ എന്നിവരുടെ പരാതിയിലാണ് ഗവർണറുടെ നടപടി.
തെളിവെന്ന നിലയിലുള്ള ദൃശ്യങ്ങൾ പെൻ ഡ്രൈവിൽ പരാതിക്കാർ കൈമാറിയെന്ന് ഗവർണർ പറയുന്നു. ഈ സാഹചര്യത്തിൽ അന്വേഷണം അനിവാര്യമാണ്. പെൻ ഡ്രൈവ് ഉൾപ്പെടെ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടത് ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ലെഫ്റ്റനന്റ് ഗവർണറുടെ നടപടിയെ പരാതിക്കാരനും മുൻ ആം ആദ്മി പാർട്ടി പ്രവർത്തകനുമായ മുനീഷ് കുമാർ റയ്സാദ സ്വാഗതം ചെയ്തു. ആം ആദ്മി എം.പി സഞ്ജയ് സിംഗ് പന്നൂനെ കാണാൻ നിരന്തരം കാനഡയിൽ പോയെന്നും ആരോപിച്ചു.
പന്നൂനിന്റെ വിവാദ വെളിപ്പെടുത്തൽ
തീഹാർ ജയിലിലുള്ള ഖാലിസ്ഥാൻ ഭീകരരായ ജഗ്ദീഷ് സിംഗ്, മൻജീത് സിംഗ്, ദേവേന്ദർ പാൽ ഭുള്ളർ എന്നിവരുടെ മോചനത്തിന് ഇടപെടാമെന്ന് കേജ്‌രിവാൾ വാഗ്ദാനം ചെയ്തെന്നാണ് പന്നൂൻ വെളിപ്പെടുത്തിയത്. 1993ലെ ഡൽഹി സ്ഫോടനക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് ഭുള്ളർ
വിദേശരാജ്യങ്ങളിലെ സിഖ് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാർട്ടിക്ക് വേണ്ടിയെന്ന് പറഞ്ഞ് 16.70 മില്ല്യൺ ഡോളർ പിരിച്ചെടുത്തു. 2014ൽ ന്യൂയോർക്കിലെ ഗുരുദ്വാരയിൽ നടന്ന ചർച്ചയിലായിരുന്നു വാഗ്ദാനം
വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ കേജ്‌രിവാളിനെ തിഹാർ ജയിലിൽ കഴിയുന്ന ഖാലിസ്ഥാനികൾ പാഠം പഠിപ്പിക്കുമെന്ന് പന്നൂൻ പിന്നീട് ഭീഷണിയും മുഴക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |