ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ( ഐ.എസ്.എസ് ) നാസയുടെ നിർണായക യാത്രയ്‌ക്കൊരുങ്ങി ഇന്ത്യൻ വംശജയായ സുനിത വില്യംസ്. ഇന്ന് ഇന്ത്യൻ സമയം രാവിലെ 8.04 ന് സുനിതയേയും അമേരിക്കൻ സഞ്ചാരി ബച്ച് വിൽമോറിനെയും വഹിക്കുന്ന ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകം ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്ന് കുതിച്ചുയരും. ഐ.എസ്.എസിലേക്ക് മനുഷ്യരെ വഹിച്ചുള്ള സ്റ്റാർലൈനർ ആദ്യ യാത്രയാണിത്. 15ന് തിരിച്ചെത്തും. യാത്ര വിജയിക്കുന്നതോടെ ഐ.എസ്.എസിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയായി മാറും ബോയിംഗ്. ഇലോൺ മസ്കിന്റെ സ്പേസ് എക്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കമ്പനി. 2015 മുതൽ സ്റ്റാർലൈനറിന്റെ വിക്ഷേപണത്തിന് ശ്രമിച്ചിരുന്നെങ്കിലും വെല്ലുവിളികൾ മൂലം നീണ്ടു പോയി. ഏതെങ്കിലും തരത്തിലെ തകരാറുകളുണ്ടായാൽ വിക്ഷേപണം മാറ്റിവയ്ക്കുമെന്ന് നാസയും ബോയിംഗും അറിയിച്ചു. 58കാരിയായ സുനിത ജനിച്ചതും വളർന്നതും യു.എസിലാണ്. പിതാവ് ഇന്ത്യൻ വംശജനും മാതാവ് സ്ലോവേനിയക്കാരിയുമാണ്. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ് ഇന്നത്തേത്.
സുനിത - ബഹിരാകാശ റെക്കാഡുകൾ
ബഹിരാകാശത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ വംശജ
മാരത്തൺ നടത്തിയ ആദ്യ സഞ്ചാരി
ട്രയാത്‌ലൺ നടത്തിയ ആദ്യ സഞ്ചാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |