ബംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് മുൻ സഹപാഠി വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ കർണാടകയിൽ ബി.ജെ.പി-കോൺഗ്രസ് രാഷ്ട്രീയ പോര്. ലവ് ജിഹാദിന്റെ പേരിലാണ് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്തിനെ (23) മുൻ സഹപാഠി ഫയാസ് കുത്തിക്കൊന്നതെന്ന് വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി ആരോപിച്ചതോടെയാണ് വിവാമായത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് കർണാടക കോൺഗ്രസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നേഹയുടെ പിതാവും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തും ലവ് ജിഹാദ് ആരോപിച്ച് രംഗത്തെത്തിയതോടെ കോൺഗ്രസ് സർക്കാർ പ്രതിരോധത്തിലായി. തന്റെ മകളെ ആക്രമിക്കാൻ ഏറെ നാളായി പദ്ധതിയിട്ടിരുന്നു. മകൾക്ക് സംഭവിച്ചതെന്തെന്ന് രാജ്യം കണ്ടതാണ്. ഇതിൽ എന്താണ് വ്യക്തിപരം- അദ്ദേഹം ചോദിച്ചു. തുടർന്ന്
സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നൽകണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. ലവ് ജിഹാദാണെന്ന് കേന്ദ്ര പാർലമെന്റ് കാര്യ മന്ത്രിയും ബി.ജെ.പിയുടെ ധാർവാഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ പ്രൾഹാദ് ജോഷിയും ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീണിപ്പെടുത്തുന്ന രാഷ്ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പേരിലുള്ള 'സി" "അഴിമതി", 'ക്രിമിനൽ", 'വർഗീയ അക്രമം" എന്നിവയെ കുറിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആരോപിച്ചു.
എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ നിന്ന് പെൺകുട്ടി മാറിയതോടെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വിശദീകരിച്ചത്. പിന്നിൽ ലവ് ജിഹാദാണെന്ന് കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കർണാടകയിൽ ഗവർണർ ഭരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചു.
ഇതിനിടെ, ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും പ്രതിഷേധ സമരങ്ങൾ നടന്നു. കർണാടകയിലെ ബി.വി.ബി കോളേജിൽ ഒന്നാം വർഷ എം.സി.എ വിദ്യാർത്ഥിയായിരുന്നു നേഹ. ബി.സി.എ പഠിക്കുമ്പോൾ നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖൊഡുനായിക് വ്യാഴാഴ്‌ച നേഹയെ കോളേജ് ക്യാമ്പസിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആറു തവണ നേഹയെ കുത്തി. സംഭവസ്ഥലത്തുവച്ച് നേഹ മരിച്ചിരുന്നു. അക്രമത്തിനിടെ പരിക്കേറ്റ ഫയാസ് ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |