കോഴിക്കോട്: രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങളാണ് നരേന്ദ്രമോദി നടത്തുന്നതെന്ന് തെലുങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി. മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത സ്‌നേഹ സദസിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ദേശത്തിന്റെ താത്പ്പര്യം സംരക്ഷിക്കുന്നില്ല. എല്ലാവരെയും ഒരുപോലെ കാണുകയാണ് വേണ്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. ദലിത്, ന്യൂനപക്ഷ സംവരണം എടുത്തുകളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്. യു.ഡി.എഫ് ഇന്ത്യ സഖ്യത്തിന്റെ ആത്മാവാണ്. ദക്ഷിണേന്ത്യയിൽ നിന്ന് മാത്രം ഇന്ത്യ സഖ്യം നൂറിലധികം സീറ്റ് നേടും. യു.ഡി.എഫിന്റെ വിശ്വസ്ത ഘടക കക്ഷിയാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നമ്മൾ ഒറ്റയ്ക്ക് ജയിക്കേണ്ടവരല്ലെന്നും ഒരുമിച്ച് ജയിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വാമി ശ്രീഹരി പ്രസാദ്, ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രോപ്പൊലീത്ത, ഗുരുരത്നം ജ്ഞാനതപസ്വി, ഫാ. സെബാസ്റ്റിയൻ ചെമ്പുകണ്ടത്തിൽ, ടി.പി അബ്ദുല്ലക്കോയ മദനി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, എം.കെ രാഘവൻ എം.പി, ശ്രീമദ് വിശാലാനന്ദ സ്വാമി, ഫാ. ബോബി പീറ്റർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, ശ്രീമദ് ബോധേന്ദ്ര തീർത്ഥ സ്വാമികൾ,കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രകാശാനന്ദ സ്വാമികൾ, കെ.പി രാമനുണ്ണി, പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ ചെറുവയൽ രാമൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എ.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |