
മുംബയ്: മഹാരാഷ്ട്രയിൽ എസ്.ഐക്കെതിരെ കൈവെള്ളയിൽ ആത്മഹത്യാ കുറിപ്പെഴുതിയ ശേഷം വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോക്ടറുടെ നാല് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. പ്രതികൾക്ക് വ്യാജ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ താൻ നിർബന്ധിതയായെന്നും അതിനു വിസമ്മതിച്ചപ്പോൾ ഉപദ്രവിക്കപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ മാത്രമല്ല, ഒരു കേസിൽ എം.പിയും പേഴ്സണൽ അസിസ്റ്റന്റുമാരും സമ്മർദ്ദം ചെലുത്തി. അവർ പറയുന്നതിനനുസരിച്ച് സർട്ടിഫിക്കറ്റ് നൽകാത്തതിന് എം.പി ദേഷ്യപ്പെട്ടു. അയാളുടെ പി.എമാർ ആശുപത്രിയിലെത്തി മോശമായി സംസാരിച്ചു. സർട്ടിഫിക്കറ്റിനായി പ്രതികളെ നേരിട്ട് ഹാജരാക്കിയിരുന്നില്ല. എസ്.ഐ ഭീഷണിപ്പെടുത്തി പ്രതികൾക്ക് ആരോഗ്യ പ്രശ്നമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റാക്കേണ്ടിവന്നിട്ടുണ്ട്. ഇത് ചോദ്യം ചെയ്തപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തി. രണ്ടു തവണ പൊലീസിൽ പരാതി നൽകിയെന്നും നടപടി ഉണ്ടായില്ലെന്നും ഡോക്ടറുടെ ബന്ധു ആരോപിച്ചു.
സത്താറയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടറായിരുന്ന 28 വയസുകാരി വ്യാഴാഴ്ച രാത്രിയാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. സത്താറ എസ്.ഐ ഗോപാൽ ബദാനെ നാലു തവണ മാനഭംഗപ്പെടുത്തിയെന്നും മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും കൈവെള്ളയിൽ എഴുതിയിരുന്നു.
സഹായിയായ സോഫ്റ്റ്‌വെയർ എൻജിനിയർ പ്രശാന്ത് ബൻകർ മാനസികമായി പീഡിപ്പിച്ചെന്നും പറയുന്നു. ഇരുവർക്കുമെതിരെ ജൂൺ 19ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. സംഭവം വിവാദമായതോടെ ഗോപാൽ ബാദാനെയെ സസ്‌പെൻഡ് ചെയ്തിരുന്നു. അതിനിടെ
സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു പൊലീസിനുമേൽ നിയന്ത്രണമില്ലെന്നും സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ കൂടുകയാണെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |