കൊവിഡ് ബാധിച്ചത് ജനസംഖ്യയുടെ 1.8 ശതമാനത്തിന് മാത്രം
ന്യൂഡൽഹി: സിംഗപ്പൂരിൽ കുട്ടികളെ മാരകമായി ബാധിക്കുന്ന കൊവിഡ് വകഭേദം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പരിശോധിക്കുകയാണെന്ന് കേന്ദ്രം. രാജ്യത്ത് 2 മുതൽ 18 വരെയുള്ള കുട്ടികളിൽ കൊവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡ്രഗ്‌സ് കൺട്രോളർ അനുമതി നൽകിയിട്ടുണ്ട്. അടുത്ത 10-12 ദിവസത്തിനുള്ളിൽ പരീക്ഷണം ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം വി.കെ. പോൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രോഗസ്ഥിരീകരണ നിരക്ക് 14.10 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗികളിൽ 27 ശതമാനം കുറവുണ്ടായി.
മേയ് 3ന് രോഗമുക്തി നിരക്ക് 81.7 ശതമാനമായിരുന്നത് ഇപ്പോൾ 85.6 ശതമാനമായി ഉയർന്നു. 199 ജില്ലകളിൽ കഴിഞ്ഞ മൂന്നാഴ്ചയായി തുടർച്ചയായി പ്രതിദിന രോഗികളും പോസിറ്റിവിറ്റിയും കുറയുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ 1.8 ശതമാനത്തിന് മാത്രമേ ഇതുവരെ കൊവിഡ് ബാധിച്ചുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |