ന്യൂഡൽഹി : കർഷക സമരം ആറ് മാസം പൂർത്തിയാക്കുന്ന മേയ് 26 കരിദിനമായി ആചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനത്തെ അടിച്ചമർത്താനൊരുങ്ങി സർക്കാർ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ അതിർത്തികളിൽ സുരക്ഷ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്. പ്രധാനമായും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ കരിദിനമാചരിക്കാനുള്ള കർഷകരുടെ ആഹ്വാനത്തിന് പിൻതുണ പ്രഖ്യാപിച്ച് സി.പി.ഐ.എം, കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ജെ.ഡി.എസ്, ത്രിണമൂൽ കോൺഗ്രസ്, ശിവ സേന., ഝാർഖണ്ഡ് മുക്തി മോർച്ച,ജമ്മു - കാശ്മീർ നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി, ആർ.ജെ.ഡി തുടങ്ങി 12 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്തമായി ഒപ്പുവച്ച പ്രസ്താവന പുറത്തിറക്കി.
കേന്ദ്ര സർക്കാരുമായി കർഷകർ നിരവധി തവണ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ സാധിച്ചിരുന്നില്ല.
പ്രതിഷേധക്കാരെ നേരിടാൻ 3000 പൊലീസുകാർ
ഹിസാറിൽ പ്രക്ഷോഭം നടത്തുന്ന കർഷകർ ഇന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വസതി ഉപരോധിച്ച് നടത്തുന്ന സമരത്തെ നേരിടാൻ മൂവായിരത്തോളം സായുധ പൊലീസിനെയാണ് ഹരിയാന സർക്കാർ നിയോഗിക്കുന്നത്.ദ്രുതകർമ്മ സേനയുടെ 30 കമ്പനിയെയാണ് കർഷകരുടെ സമരത്തെ നേരിടാൻ നിയോഗിച്ചിരിക്കുന്നത്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഹിസാറിലെ സാഹചര്യങ്ങൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |