ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ചൈനീസ് വ്യോമസേന വ്യോമാഭ്യാസ പ്രകടനം നടത്തിയതായി റിപ്പോർട്ട് . ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന വ്യോമമേഖലയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ജെ 11, ജെ 16 എന്നിവയടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങൾ അഭ്യാസം നടത്തിയത്. ചൈനയുടെ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ എന്നീ വ്യോമത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്. എല്ലാത്തരം വിമാനങ്ങൾക്കും പറന്നുപൊങ്ങാൻ സാധിക്കുന്ന വിധത്തിൽ ഈ വിമാനത്താവളങ്ങൾ അടുത്തിടെ നവീകരിച്ചിരുന്നു.
വ്യോമാഭ്യാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ചൈനയുടെ വ്യോമ പരിധിക്കുള്ളിൽ വച്ചായിരുന്നു അഭ്യാസ പ്രകടനം. നേരത്തെ അതിർത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യൻ വ്യോമസേന മേഖലയിൽ സ്ഥിരമായി മിഗ്29 അടക്കമുള്ള വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ചൈനീസ് നീക്കം കരുതലോടെ കാണുന്നുവെന്നും
സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാൽ വിമാനങ്ങൾ ലഡാക്ക് വ്യോമ മേഖലയിൽ പറത്താറുണ്ട്. ചൈനയുടെ ഷിൻജിയാങ്ങിലെയും ടിബറ്റൻ മേഖലകളിലെയും വ്യോമത്താവളങ്ങളായ ഹോത്തൻ, ഗാർ ഗുൺസ, കഷ്ഗർ, ഹോപ്പിംഗ്, ലിൻസി, പാൻഗാട് എന്നിവയെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |