ന്യൂഡൽഹി: ഡ്രോൺ നിർമ്മാതാക്കളുടെയും ഇറക്കുമതി ചെയ്തവരുടെയും ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ശേഖരിക്കാൻ നിലവിലുള്ള ചട്ടങ്ങൾ പര്യാപ്തമാണെങ്കിലും ആക്രമണത്തിന് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനാവും വിധം അവയിൽ പലതും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
2019ൽ സൗദി അറേബ്യയിൽ രണ്ട് ഡ്രോൺ ആക്രമണങ്ങളുണ്ടായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഡ്രോണുകൾക്ക് നിയന്ത്രണങ്ങൾ തീരുമാനിച്ചത്. സിവിൽ വ്യോമയാന സെക്യൂരിറ്റി ബ്യൂറോ ഡയറക്‌ടർ ജനറൽ, സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ, ഐ.ബി, ഡി.ആർ.ഡി.ഒ, എയർപോർട്ട് അതോറിട്ടി, സി.ഐ.എസ്.എഫ്, എൻ.എസ്.ജി എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയാണ് അന്ന് മാർഗരേഖ തയ്യാറാക്കിയത്.
തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഡ്രോണുകളുടെ നീക്കങ്ങൾ അറിയാൻ റേഡിയോ തരംഗങ്ങൾ കണ്ടെത്താനുള്ള ഉപകരണങ്ങൾ, ഇലക്ട്രോ-ഒപ്റ്റിക്കൽ, ഇൻഫ്രാറെഡ് കാമറകൾ, ആർ.എഫ് ജാമറുകൾ തുടങ്ങിയവ സ്ഥാപിക്കാനും ഡ്രോണുകളെ നിയന്ത്രിക്കുന്ന ജി.പി.എസ് സിഗ്നലുകൾ നിർവീര്യമാക്കൽ, ഡ്രോണുകളെ പിടികൂടാൻ വലവിരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കാനും മാർഗരേഖയിൽ പറയുന്നുണ്ട്.
ഡ്രോൺ പ്രതിരോധത്തിനായി വ്യോമസേന, എൻ.എസ്.ജി, അർദ്ധ സൈനിക വിഭാഗം, സംസ്ഥാന പൊലീസ്, ഐ.ബി, ഡി.ആർ.ഡി.ഒ എന്നിവയിലെ പ്രതിനിധികൾ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |