ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാർലിമെന്റ് വർഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഇന്നലെ സിംഘു അതിർത്തിയിൽ ചേർന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണിത്. ഇതിനായി പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും.
ഈമാസം 19 മുതൽ ആഗസ്റ്റ് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. ജൂലായ് 17 ന് പ്രതിപക്ഷ പാർട്ടി നേതാക്കളെയും എം.പിമാരെയും അവരുടെ വസതികളിലെത്തി കാണുമെന്ന് കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു. പ്രതിപക്ഷ നേതാക്കൾക്കും എം.പിമാർക്കും താക്കീത് കത്ത് നൽകും. പാർലമെന്റിലെ നിശബ്ദത അവസാനിപ്പിച്ച് കാർഷിക നിയമങ്ങൾക്കെതിരായി പൊരുതുക, അല്ലെങ്കിൽ എം.പി. സ്ഥാനം ഉപേക്ഷിക്കുക എന്ന നിർദ്ദേശമാണ് കത്തിലുള്ളത്.
വർഷകാല സമ്മേളനം ആരംഭിക്കുമ്പോൾ കർഷകർ പാർലമെന്റിന് മുമ്പിലെത്തി പ്രതിപക്ഷത്തോട് സഭാ നടപടികൾ തടസപ്പെടുത്താൻ ആവശ്യപ്പെടും. കർഷകർ പുറത്ത് പ്രതിഷേധിക്കും. കിസാൻമോർച്ചയുടെ ഭാഗമായ ഓരോ സംഘടനകളിൽ നിന്നും അഞ്ചുപേർ വീതം പ്രതിഷേധത്തിൽ അണിചേരും. ഓരോ ദിവസവും കുറഞ്ഞത് 200 പേർ പ്രതിഷേധത്തിൽ പങ്കെടുക്കും. കാർഷിക നിയമങ്ങൾക്കെതിരായ ശക്തമായ സന്ദേശമായി ഈ പ്രതിഷേധം മാറും.
പെട്രോൾ– ഡീസൽ വിലവർദ്ധനവിലും മറ്റ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് വ്യാഴാഴ്ച അഖിലേന്ത്യാതലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. പകൽ 10 മുതൽ 12 വരെയായിരിക്കും ഇന്ധന വിലവർദ്ധനവിനെതിരായ പ്രതിഷേധം. ഹരിയാനയിലെ ഫരീദാബാദിൽ ഖോരി ഗ്രാമവാസികളെ കൂട്ടമായി കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെയും കർഷകസംഘടനകൾ പ്രതിഷേധിക്കും. ബുധനാഴ്ച പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. ഒരു ലക്ഷത്തോളം പേരെയാണ് ഖോരിയിൽ ഒഴിപ്പിക്കുക. അന്തരിച്ച മിൽഖാ സിങിനോടുള്ള ആദരസൂചകമായി ഗാസിപ്പുർ അതിർത്തിയിലെ സമരകേന്ദ്രത്തിൽ കർഷകർ ഞായറാഴ്ച മാരത്തൺ സംഘടിപ്പിച്ചു. രാകേഷ് ടിക്കായത്ത് അടക്കമുള്ള കർഷകനേതാക്കൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |