ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാർക്കും ഒരേ ജനിതക ഘടനയാണെന്നും മുസ്ളീം വിരോധം സൂക്ഷിക്കുന്നത് നല്ല ഹിന്ദുവിന് ചേർന്നതല്ലെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ആർ.എസ്.എസിന്റെ പോഷക സംഘടനയായ മുസ്ളീം രാഷ്‌ട്രീയ മഞ്ചിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതത്തിന് ആധിപത്യം ലഭിക്കുന്നത് നല്ലതല്ലെന്ന് പറഞ്ഞ ഭാഗവത് ഹിന്ദുത്വത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ പങ്കെടുക്കുന്നവരെ തള്ളിപ്പറഞ്ഞു. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാസം കഴിച്ചതിന്റെ പേരിൽ ആൾക്കൂട്ടം ഒരാളെ അക്രമിച്ചത് സൂചിപ്പിച്ചായിരുന്നു ഇത്.
മുസ്ളീങ്ങൾ ഒപ്പം ജീവിക്കേണ്ടെന്ന് പറയുന്നവർക്ക് ഹിന്ദുക്കളാകാൻ യോഗ്യതയില്ല. പശുവിന്റെ പേരിൽ ആൾക്കൂട്ട അക്രമം നടത്തുന്നത് ഹിന്ദുത്വത്തിന് എതിരാണ്. അത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ നിയമ നടപടിയുണ്ടാകണം. ചില അവസരങ്ങളിൽ തെറ്റുകാരല്ലാത്തവരും നടപടിക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു-മുസ്ളീം വിരോധം ചർച്ചയിലൂടെ മാത്രമെ ഇല്ലാതാകൂ. മതമേതായാലും ജനിതകമായി എല്ലാ ഇന്ത്യക്കാരും ഒന്നാണ്. രാജ്യത്ത് ഹിന്ദുക്കളുടെയോ മുസ്ളീങ്ങളുടെയോ ആധിപത്യമല്ല, ഇന്ത്യക്കാരുടെ ആധിപത്യമാണ് വരേണ്ടത്. ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചാൽ ഭൂരിപക്ഷ സമുദായത്തിനുള്ളിൽ നിന്നു തന്നെ എതിർപ്പുയരും. താൻ മുസ്ളീം വിദ്വേഷ പ്രസംഗം നടത്തിയാൽ ഹിന്ദുക്കൾ പോലും അത് അംഗീകരിക്കില്ല. എല്ലാവരെയും സ്വാഗതം ചെയ്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. ഐക്യമില്ലാതെ രാജ്യത്ത് വികാസമുണ്ടാകില്ല. ദേശീയതയും പൂർവികൻമാരുടെ മഹത്വവും ഉൾക്കൊണ്ട് എല്ലാവരും ഒന്നിക്കണം.
പ്രതിച്ഛായ മെച്ചപ്പെടുത്താനോ, വോട്ടു ബാങ്ക് ലക്ഷ്യമിട്ടോ അല്ല തന്റെ പ്രസംഗമെന്നും ആർ. എസ്.എസിന് രാഷ്‌ട്രീയമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമവും രാഷ്‌ട്രത്തെ ശക്തിപ്പെടുത്തലുമാണ് സംഘത്തിന്റെ ദൗത്യമെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കവെ ആൾക്കൂട്ട ആക്രമണം നടത്തുന്ന ക്രിമിനലുകൾക്ക് പശുവെന്നോ, പോത്തെന്നോ ഉള്ള വ്യത്യാസമില്ലെന്നും സമുദായം നോക്കി കൊല നടത്താൻ മാത്രമെ അറിയൂ എന്നും
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഓവൈസി പറഞ്ഞു. അത്തരം ക്രിമിനലുകളെ ഹിന്ദുത്വ സർക്കാരുകൾ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |