ന്യൂഡൽഹി: ഗോവയിൽ നിന്ന് കണ്ടെടുത്ത വിശുദ്ധ കെറ്റവന്റ് രാജ്ഞിയുടെ തിരുശേഷിപ്പ് ഇന്ത്യ ഔദ്യോഗികമായി ജോർജിയയ്ക്ക് കൈമാറി. ജോർജിയ സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് ജോർജിയൻ ഓർത്തഡോക്‌സ് സഭ വിശുദ്ധ പദവി നൽകിയിട്ടുള്ള രാജ്ഞിയുടെ തിരുശേഷിപ്പ് കൈമാറിയത്.
തലസ്ഥാനമായ ടിബിലിസിയിൽ നടന്ന ചടങ്ങിൽ ജോർജിയയിലെ കത്തോലിക്കാ പാത്രിയാർക്കീസ് ബീറ്റിറ്റിയൂഡ് ഇലിയ രണ്ടാമൻ, ജോർജിയ പ്രധാനമന്ത്രി എച്ച്. ഇറക്ലി ഗരിബാഷ്‌വിലി എന്നിവർ പങ്കെടുത്തു.
1627ൽ ഇന്ത്യയിൽ എത്തിയതെന്ന് കരുതപ്പെടുന്ന തിരുശേഷിപ്പ് 2005ൽ ഓൾഡ് ഗോവയിലെ സെന്റ് അഗസ്റ്റിൻ കോൺവെന്റിൽ നിന്നാണ് കണ്ടെടുത്തത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയും നടത്തിയ ഡി.എൻ.എ പരിശോധനയിൽ തിരുശേഷിപ്പ് 17-ാം നൂറ്റാണ്ടിൽ ജീവിച്ച കെറ്റവന്റ് രാജ്ഞിയുടേതാണെന്ന് ഉറപ്പാക്കിയിരുന്നു.
2017 മുതൽ തിരുശേഷിപ്പ് ജോർജിയയിലുണ്ട്. അവിടെ വിവിധ പള്ളികളിൽ പ്രദർശനത്തിന് വയ്ക്കുന്ന തിരുശേഷിപ്പ് സ്വന്തമാക്കാനുള്ള ജോർജിയയുടെ അപേക്ഷ ഇന്ത്യ അംഗീകരിക്കുകയായിരുന്നു. 1991ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി ജോർജിയ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |