ന്യൂഡൽഹി: ഹരിയാന ഡൽഹിക്ക് അവകാശപ്പെട്ട ജലം തടഞ്ഞുവച്ചിരിക്കുകയാണെന്ന ആരോപണത്തിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിന് മറുപടിയുമായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ഡൽഹി സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അരവിന്ദ് കെജ്രിവാൾ നുണ പറയുന്നതിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നതെന്നും അനിൽ പറഞ്ഞു.
ഡൽഹിക്ക് അവകാശപ്പെട്ട ജലം വിട്ടുനൽകാൻ ഹരിയാനയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ജല ബോർഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം ജല ബോർഡ് വൈസ് ചെയർമാൻ രാഘവ് ഛദ്ദ അറിയിച്ചിരുന്നു.
ഡൽഹിക്ക് അവകാശപ്പെട്ട ജലം ഹരിയാന നൽകുന്നില്ല. യമുനയിലേക്ക് ഹരിയാന തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് ഏറ്റവും കുറഞ്ഞ തോതിലാണ്. 1995ൽ നിശ്ചയിച്ചത് പ്രകാരമുള്ള വെള്ളം ലഭിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു രാഘവ് ഛദ്ദ പറഞ്ഞത്. ഇതിനെ തള്ളിയായിരുന്നു അനിൽ വിജിന്റെ പ്രതികരണം.
'ആദ്യം എ.എ.പി സർക്കാർ കൊവിഡ് രണ്ടാം തരംഗത്തിൽ ആവശ്യത്തിലധികം ഒാക്സിജൻ ശേഖരിക്കുന്നതിനായി തെറ്റായ കണക്കുകൾ അവതരിപ്പിച്ചു. ഇപ്പോൾ അവർ വെള്ളത്തിന്റെ കാര്യത്തിൽ സ്വന്തം തോൽവി മറച്ചുവയ്ക്കാനായി നുണ പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അവർ ഉന്നയിച്ചുകൊണ്ടേയിരിക്കുന്നു' -അനിൽ വിജ് പറഞ്ഞു. മൺസൂൺ വൈകിയതിനാൽ യമുനയിൽ വെള്ളത്തിന് ക്ഷാമമുണ്ട്. എന്നാൽ ഡൽഹിക്ക് അവകാശപ്പെട്ട ജലം നൽകാറുണ്ടെന്നും അനിൽ വിജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |