ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. വിവിധ വിഷയങ്ങളിൽ ആരോഗ്യകരവും അർത്ഥവത്തായതുമായ ചർച്ചകൾക്ക് തയ്യാറാണെന്ന് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ഏത് വിഷയങ്ങൾ ഉന്നയിച്ചാലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. പ്രതിപക്ഷത്ത് നിന്നടക്കം എല്ലാ പ്രതിനിധികളുടേയും നിർദേശങ്ങൾ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഭയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താനായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് യോഗം വിളിച്ചത്. 33 രാഷ്ട്രീയ പാർട്ടികളിൽ നിന്ന് നാൽപതോളം നേതാക്കൾ പങ്കെടുത്തു. മന്ത്രിസഭ അഴിച്ചുപണിക്ക് ശേഷം ആദ്യമായാണ് സഭ സമ്മേളിക്കുന്നത്. ആഗസ്റ്റ് 13 ന് അവസാനിക്കും.
സഭ സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
ഇന്ധന വില വർദ്ധനവ്, കർഷക പ്രതിഷേധം, കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന്റെ വീഴ്ച തുടങ്ങിയ വിഷയങ്ങൾ നിരത്തി ഇരുസഭകളും സ്തംഭിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഇരുസഭകളും നിർത്തിവച്ച് കർഷകരുടെ പ്രശ്‌നം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമ ചന്ദ്രൻ തുടങ്ങിയവർ അറിയിച്ചു. ഇത്തവണ പതിനേഴോളം ബില്ലുകളാണ് സഭയുടെ പരിഗണയിലെത്തുന്നത്.
പ്രതിപക്ഷ പാർട്ടികളുടെ യോഗം
പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾക്കു രൂപം നൽകാൻ ഇന്നലെ വൈകിട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ പാർട്ടി എം.പിമാർ യോഗം ചേർന്നു. പ്രതിപക്ഷ പാർട്ടികളുടെ യോഗവും ഡൽഹിയിൽ നടന്നു. യോഗത്തിൽ കോൺഗ്രസ്, ടി.എം.സി, എൻ.സി.പി, സി.പി.എം, സി.പി.ഐ, മുസ്ലീം ലീഗ്, ആർ.എസ്.പി, ശിവസേന, എ.എ.പി നേതാക്കൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |