ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതിൽ ഉൾപ്പെടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ മൂന്നാം ദിവസവും പാർലമെന്റ് പ്രക്ഷുബ്‌ദ്ധമായി. രാജ്യസഭയിൽ തൃണമൂൽ എം പി ശന്തനു സെൻ, പെഗാസസ് വിഷയത്തിൽ പ്രസ്താവന നടത്തിയ ഐ ടി, നിയമ മന്ത്രി അശ്വനി വൈഷ്ണവിന്റെ കൈയിലിരുന്ന കടലാസ് തട്ടിയെടുത്ത് കീറി സഭാദ്ധ്യക്ഷന് നേരെ എറിഞ്ഞു.
രാവിലെ മുതൽ ഇരുസഭകളിലും പ്രതിപക്ഷം പർഗാസസ്, കർഷക നിയമം തുടങ്ങിയവ ഉന്നയിച്ച് ബഹളം തുടങ്ങിയിരുന്നു. രണ്ടു തവണ നിറുത്തിവച്ച ശേഷം രണ്ടുമണിക്ക് ചേർന്നപ്പോൾ പെഗാസസ് വെളിപ്പെടുത്തൽ നിഷേധിച്ച് മന്ത്രി അശ്വനി വൈഷ്‌ണവ് പ്രസ്താവന നടത്തി. പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് തൃണമൂൽ എംപി ശന്തനു സെൻ മന്ത്രിക്കു നേരെ കുതിച്ചെത്തി കടലാസ് തട്ടിയെടുത്ത് കീറി, സഭ നിയന്ത്രിച്ചിരുന്ന ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗിനു നേരെ എറിഞ്ഞത്. ഇതു ചോദ്യം ചെയ്ത പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ശന്തനു സെന്നും തമ്മിൽ വാക്കേറ്റവുമുണ്ടായി. തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ശന്തനു സെന്നിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം ഇന്ന് അവകാശ ലംഘന നോട്ടീസ് കൊണ്ടുവന്നേക്കും. മന്ത്രിയുടെ നേരെയുള്ള കൈയേറ്റത്തെ ഭരണപക്ഷ എംപിമാർ അപലപിച്ചു. ലോക്സഭയിൽ ചോദ്യോത്തര വേള തടസപ്പെട്ടു. രണ്ടുതവണ നിറുത്തിവച്ച ശേഷം നാലുമണിക്ക് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു. പെഗാസസ്, കർഷക നിയമം തുടങ്ങിയവയിൽ സഭ നിറുത്തിവച്ച് ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയങ്ങൾ തളളിയിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന ആരോഗ്യ സഹമന്ത്ര ഭാരതി പ്രവീൺ പവാറിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും സി.പി.ഐ നേതാവ് ബിനോയ് വിശ്വവും രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി.
ഇന്നലെ ജന്ദർമന്ദറിൽ നടത്തിയ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.പി.എ എം.പിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തി. എൻ.ഡി.എ വിട്ട അകാലിദളും കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ധർണ നടത്തി. ബഹളത്തിനിടയിലും ലോക്സഭയിൽ ഇൻലാൻഡ് വെസൽസ് ബില്ലും അവശ്യ പ്രതിരോധ സേവന ബില്ലും സർക്കാർ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |