SignIn
Kerala Kaumudi Online
Friday, 26 April 2024 6.32 AM IST

സൈനിക ആയുധ ഫാക്ടറികളിൽ സമരം നിരോധിക്കുന്ന ബിൽ പാസാക്കി

ordnance-factory

ന്യൂഡൽഹി: രാജ്യത്തെ 41 സൈനിക ആയുധ ഫാക്ടറികളെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നിന്ന് മാറ്റാനും ജീവനക്കാർ സമരം ചെയത് പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമാക്കാനും വ്യവസ്ഥകളുള്ള അവശ്യ പ്രതിരോധ സേവന ബിൽ ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്.

നിലവിൽ പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ നിർമ്മാണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് 41 സൈനിക ആയുധ ഫാക്ടറികൾ പ്രവർത്തിക്കുന്നത്. സായുധ സേനകൾക്കുള്ള അത്യാധുനിക ആയുധ നിർമ്മാണത്തിൽ സ്വയംപര്യാപ്‌തമാകാനും ആവശ്യമുള്ള സാഹചര്യങ്ങളിൽ അതു ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നതെന്ന് കേന്ദ്രം വിശദീകരിച്ചു. അതിർത്തികളിലും മറ്റുമുള്ള അടിയന്തര സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സൈനിക ആയുധ ഫാക്ടറികൾ തടസമില്ലാതെ പ്രവർത്തിക്കേണ്ടതുണ്ടെന്നാണ് സമരം നിരോധിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ന്യായീകരണം.

ആയുധ ഫാക്ടറികളെ നിയന്ത്രിക്കുന്ന ഓർഡ്നൻസ് ഫാക്ടറി ബോർഡിനെ ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളായി വിഭജിക്കാൻ നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തു. സമരത്തിന് തടയിടാൻ ഫാക്ടറികളെ അവശ്യ പ്രതിരോധ സേവന നിയമത്തിന്റെ ഭാഗമാക്കി ഇറക്കിയ ഓർഡിനൻസിന് പകരമുള്ള ബില്ലാണിത്.

സമരങ്ങളും മറ്റും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ സൈനിക ആയുധ ഫാക്ടറികളെ അവശ്യ പ്രതിരോധ സേവനത്തിന് കീഴിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സർക്കാർ പറയുന്നു.

അവശ്യപ്രതിരോധ സേവന നിയമത്തിന് കീഴിൽ ഇത്തരം സ്ഥാപനങ്ങളിൽ സമരവും ലോക്കൗട്ടും നിയമവിരുദ്ധമാകും.

70,000ത്തോളം വരുന്ന ജീവനക്കാർക്ക് സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ നിന്ന് മാറ്റി സൈനിക ആയുധ ഫാക്ട‌റികളുടെ ഓഹരികൾ വിറ്റഴിക്കാനാണ് നീക്കമെന്ന് ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ആയുധങ്ങൾ നിർമ്മിക്കുന്ന ഫാക്‌ടറികൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള നീക്കം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ORDNANCE FACTORY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.