ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ചെങ്കോട്ടയിൽ ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി . ചെങ്കോട്ട ചുറ്റും വൻ പൊലീസ് സംഘത്തെ വിന്യസിച്ചതിന് പുറമെ പ്രധാന കവാടത്തിന് മുന്നിൽ വലിയ കണ്ടെയ്നറുകൾ നിരത്തി. ആഗസ്റ്റ് 15 വരെ പൊതുജനങ്ങൾക്ക് ചെങ്കോട്ടയിലേക്കുള്ള പ്രവേശനവും നിരോധിച്ചു.
പ്രധാന ചടങ്ങുകൾ ചെങ്കോട്ടയിലാണ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ പിന്തുണയോടെ ഭീകര സംഘങ്ങൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുന്ന് ചെങ്കോട്ടയുടെ പിറക് വശത്തുകൂടി പറന്ന ഒരു ഡ്രോൺ ഡൽഹി പൊലീസ് പിടിച്ചെടുത്തിരുന്നു. ചെങ്കോട്ടയുടെ പരിസരത്ത് വെബ്സീരീസ് ചിത്രീകരണം നടത്തിയിരുന്ന സംഘത്തിന്റെയായിരുന്നു ഈ ഡ്രോണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. വെബ് സീരിസ് ചിത്രീകരണത്തിന് അനുമതി നൽകിയെങ്കിലും ഡ്രോൺ പറത്തുന്നതിന് അനുമതി നൽകിയിരുന്നില്ല. സംഭവത്തിൽ അണിയറപ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ഡ്രോൺ, പാരാഗ്ലൈഡിംഗ്, ഹോട്ട് എയർ ബലൂൺ എന്നിവയ്ക്ക് ഡൽഹി പൊലീസ് കമ്മിഷണർ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നിരോധനമേർപ്പെടുത്തിയിരുന്നു. 16 വരെയായിരിക്കും നിയന്ത്രണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |