മുംബയ്: നവിമുംബയിലെ ഐരോളിയിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞ അമ്മയെ 15കാരി കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നു. ജൂലായ് 30നാണ് 42കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 'ഞാൻ എല്ലാം അവസാനിപ്പിക്കുകയാണെന്ന' വാട്സാപ്പ് സന്ദേശം വീട്ടമ്മയുടെ ഫോണിൽ നിന്ന് ഭർത്താവിനും സഹോദരനും ലഭിച്ചിരുന്നു. തുടർന്ന് സഹോദരൻ വീട്ടിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് വീട്ടമ്മയെ കരാട്ടെ ബെൽറ്റ് കഴുത്തിൽ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് മുറിവേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ സത്യം പുറത്തായി. എൻജിനീയറായ അച്ഛനും അമ്മയ്ക്കും മകളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷാ പരിശീലനക്ലാസുകളിലും മറ്റും ചേർത്തു. പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ഇവർ എതിർത്തിരുന്നു. ജൂലായ് 27ന് ഇതിന്റെ പേരിൽ അച്ഛൻ മകളെ വഴക്കുപറഞ്ഞു. തുടർന്ന് പെൺകുട്ടി വീട് വിട്ടിറങ്ങി അമ്മാവന്റെ വീട്ടിലേക്ക് പോയി.
പിന്നീട് അമ്മ കുട്ടിയെ തിരികെ വീട്ടിലെത്തിച്ചെങ്കിലും പഠനത്തെച്ചൊല്ലി വഴക്ക് തുടർന്നു. പഠനത്തിന്റെ പേരിൽ ഉപദ്രവിക്കുന്നതായി പൊലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടി ഭീഷണിമുഴക്കി. ഇതോടെ അമ്മതന്നെ കുട്ടിയെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പൊലീസ് പെൺകുട്ടിക്ക് കൗൺസലിംഗ് നൽകി പറഞ്ഞുവിട്ടു.
ജൂലായ് 30നും പഠിക്കാത്തതിന്റെ പേരിൽ അമ്മ പെൺകുട്ടിയെ വഴക്ക് പറഞ്ഞു. തർക്കത്തിനിടെ അമ്മ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ താൻ അമ്മയെ തള്ളിയിട്ടെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തലയിടിച്ചു വീണ് അർദ്ധബോധാവസ്ഥയിലായ അമ്മ സമീപത്തുണ്ടായിരുന്ന കരാട്ടെ ബെൽറ്റ് എടുക്കാൻ ശ്രമിച്ചു. ഇതു കണ്ട പെൺകുട്ടി ഓടിച്ചെന്ന് ബെൽറ്റ് കൈക്കലാക്കി അമ്മയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ പെൺകുട്ടി അമ്മയുടെ ഫോണിൽനിന്ന് 'ഞാൻ എല്ലാ വിധത്തിലും ശ്രമിച്ചു, ഇനി ഞാൻ എല്ലാം അവസാനിപ്പിക്കുകയാണ്' എന്ന വാട്സാപ്പ് സന്ദേശം അയച്ചു. തുടർന്ന് പുറത്തിറങ്ങി മുറിയുടെ വാതിൽ പൂട്ടി താക്കോൽ അകത്തേക്കിട്ടു. പിന്നാലെ അമ്മ വാതിൽ തുറക്കുന്നില്ലെന്നു പറഞ്ഞ് അച്ഛനെ ഫോൺ വിളിച്ചു. വിവരമറിഞ്ഞ് പെൺകുട്ടിയുടെ അമ്മാവനാണ് ആദ്യം വീട്ടിലെത്തിയത്. സംഭവത്തിൽ പെൺകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് ഇൻസ്‌പെക്ടർ യോഗേഷ് ഗൗഡ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |