ബംഗളൂരു: മൈസൂരിലെ ചാമുണ്ഡി ഹിൽസ് സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ആറംഗസംഘം ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ വഴിത്തിരിവ്. മൈസൂരിലെ പ്രശസ്തമായ സ്വകാര്യ കോളേജിൽ എം.ബി.എയ്ക്ക് പഠിക്കുന്ന യു.പി സ്വദേശിനിയെ (22) പീഡിപ്പിച്ചവരിൽ അതേ കോളേജിലെ നാല് വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇതിൽ മൂന്നു പേർ മലയാളികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ദിവസം നടന്ന പരീക്ഷയ്ക്ക് ഇവരാരും ഹാജരായിരുന്നില്ല. സംഭവ സ്ഥലത്ത് ഇവരുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ പൊലീസിന് വ്യക്തമായി. ഇവർ ഒളിവിലാണെന്നാണ് വിവരം. ഇവരെ കണ്ടെത്താനായി അന്വേഷണസംഘം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പുറപ്പെട്ടു. കോളേജിൽ നിന്ന് ഇവരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങളും, ഡി.എൻ.എ സാമ്പിളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിയെ മണിക്കൂറുകളോളം ക്രൂരപീഡനത്തിനിരയാക്കിയ ആറംഗസംഘം പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ചെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലാക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ് മൊഴി നൽകി. ബൈക്കിൽ സഞ്ചരിക്കവെ, തടഞ്ഞുനിറുത്തി യുവാവിന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് ബോധരഹിതനാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ ആക്രമിച്ചത്. ബോധരഹിതരായ ഇരുവരെയും പുള്ളിപ്പുലിയുടെ വിഹാരകേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. നാട്ടുകാരിൽ ചിലർ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ വൻ പ്രതിഷേധം ഉയർന്നതോടെ, എ.ഡി.ജി.പി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണച്ചുമതല കൈമാറി. കർണാടക ഡി.ജി.പി പ്രവീൺ സൂദ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഡി.ജി.പി മൈസൂരിലേക്ക് പുറപ്പെട്ടു.
വിവാദമായി ആഭ്യന്തര
മന്ത്രിയുടെ പ്രസ്താവന
അതിനിടെ, പെൺകുട്ടിയും സുഹൃത്തായ യുവാവും രാത്രി സമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് എന്തിനാണ് പോയതെന്നും, ആക്രമണത്തിന് കാരണം അതാണെന്നുമുള്ള കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിവാദമായി. പെൺകുട്ടിയെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രിയോട് വിശദീകരണം ചോദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് മൈസൂരിലെ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ പെൺകുട്ടിയെ ആറംഗ സംഘം പീഡനത്തിനിരയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |