തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനിന്റെ സർവ്വീസ് മൊഡ്യൂളിന്റെ ആദ്യപരീക്ഷണം വിജയം. ഇന്നലെ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ.യുടെ പുതിയ പ്രൊപ്പൽഷൻ യൂണിറ്റിലാണ് പരീക്ഷണം നടത്തിയത്. 450 സെക്കൻഡ് നീണ്ട പരീക്ഷണം പൂർണവിജയമായിരുന്നുവെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
അടുത്ത വർഷം വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഗഗൻയാനിൽ ബഹിരാകാശയാത്രികരുടെ പേടകമാണ് ഒാർബിറ്റർ മൊഡ്യൂൾ. ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. യാത്രികർ ഇരിക്കുന്ന ക്രൂമൊഡ്യൂളും അതിന്റെ നിയന്ത്രണ സംവിധാനങ്ങൾ അടങ്ങിയ സർവ്വീസ് മൊഡ്യൂളും. ക്രൂമൊഡ്യൂളിനെ സുരക്ഷിതമായി നിയന്ത്രിക്കുന്നതും തിരിച്ച് ഭൂമിയിലേക്ക് വരാൻ സഹായിക്കുന്നതും സർവ്വീസ് മൊഡ്യൂളാണ്. 440 ന്യൂട്ടൻ ശക്തിയുള്ള അഞ്ച് എൻജിനുകളും രണ്ട് ഇന്ധന സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. ഒാക്സിജന്റെയും നൈട്രജന്റേയും മിശ്രിതം ഒാക്സീകാരിയായും മോണോ മീഥൈൽ ഹൈഡ്രോക്സീൻ ഇന്ധനമായും ഉപയോഗിച്ചാണിത് പ്രവർത്തിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഇതിന്റെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇന്നലെ പരീക്ഷിച്ചത്. പ്രതീക്ഷിച്ച ഫലമാണ് കിട്ടിയത്. മൂന്ന് റൗണ്ട് പരീക്ഷണങ്ങളാണുള്ളത്.
ഒാർബിറ്റർ മൊഡ്യൂളിനെ ബഹിരാകാശത്തെത്തിക്കുന്ന ജി.എസ്.എൽ.വി. റോക്കറ്റിന്റെ എൻജിൻ ഉൾപ്പെടെയുള്ളവയുടെ ഹോട്ട് ടെസ്റ്റും മറ്റ് പരീക്ഷണങ്ങളും ജൂലായ് മാസത്തോടെ പൂർത്തിയാക്കി. ഗഗൻയാനിലെ സഞ്ചാരികളുടെ പരീശീലനം റഷ്യയിൽ പൂർത്തിയായി. അവരുടെ ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങിയവയുടെ ഒരുക്കങ്ങളും പൂർത്തിയായി. ഇൗ വർഷം അവസാനം ഒാർബിറ്റർ മൊഡ്യൂളിന്റെ ബഹിരാകാശ പരീക്ഷണങ്ങൾ ആരംഭിക്കാനിരിക്കയാണ്. കൊവിഡ് മൂലം കാലതാമസം ഉണ്ടാകുന്നുണ്ടെങ്കിലും നിശ്ചയിച്ച രീതിയിൽ വിക്ഷേപണം നടത്താനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |