ന്യൂഡൽഹി: അഫ്ഗാനിലെ പുതിയ സംഭവ വികാസങ്ങൾ മുതലെടുത്ത് ഇന്ത്യാ വിരുദ്ധ ശക്തികൾ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ സാദ്ധ്യത കൂടുതലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സൈന്യം ഏതു ഭീഷണിയും നേരിടാൻ സജ്ജമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. ദേശീയ സുരക്ഷയെ സംബന്ധിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയും ഇന്ത്യാ വിരുദ്ധ ശക്തികൾ ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നത് തടയുകയും വേണം. അതിനാൽ ഇന്ത്യ അഫ്ഗാനിലെ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്.
സ്വാതന്ത്ര്യാനന്തരം നിരവധി ശക്തികൾ ഇന്ത്യൻ മണ്ണിലെ സമാധാനം കെടുത്താൻ ശ്രമിച്ചിരുന്നു. അതിൽ കൂടുതലുമുണ്ടായത് പാകിസ്ഥാനിൽ നിന്നാണ്. അവരുമായി രണ്ടു യുദ്ധങ്ങൾ നടത്തി. 1965, 1971 യുദ്ധങ്ങളിൽ പരാജയപ്പെട്ട പാകിസ്ഥാന് ഇന്ത്യയുമായി മുഴുനീള പോരാട്ടം നടത്താൻ കഴിയില്ലെന്ന് വ്യക്തമായി. തുടർന്നാണ് അവർ ആണവായുധങ്ങൾ സംഭരിക്കാനും ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കാനും തുടങ്ങിയത്. പക്ഷേ, ഉറി ആക്രമണത്തിന് ശേഷമുള്ള സർജിക്കൽ ആക്രമണവും പുൽവാമാ സംഭവത്തിന് ശേഷമുള്ള ബാലക്കോട്ട് വ്യോമാക്രമണവും ഇന്ത്യൻ സേനയുടെ ശക്തി വീണ്ടും തെളിയിച്ചു.
370-ാം വകുപ്പ് എടുത്ത കളഞ്ഞ ശേഷം ജമ്മുകാശ്മീരിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതായും രാജ്നാഥ് ചൂണ്ടിക്കാട്ടി. ബാക്കിയുള്ള ഭീകരപ്രവർത്തനങ്ങളും ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
പാകിസ്ഥാന്റെ പ്രവൃത്തികളിൽ വിശ്വാസമില്ലാത്തത് കാരണം അതിർത്തിയിലെ വെടിനിറുത്തൽ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ കുറച്ചു ദിവസമായി അതിർത്തിയിൽ സ്ഥിതിഗതികൾ സമാധാനപരമാണ്.
കഴിഞ്ഞ ഏഴുവർഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളും മറ്റും ഉണ്ടാകാത്തത് സായുധ സേനയുടെ വർദ്ധിച്ച ആത്മവീര്യത്തിന് തെളിവാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്‌ട്രീയവത്ക്കരിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നില്ല. സായുധ സേനയിൽ അനാവശ്യ ഇടപെടൽ നടത്താറില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |