ന്യൂഡൽഹി: പ്രതിവർഷം രണ്ടര ലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങളുടെ പലിശയ്ക്ക് നികുതി ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ് അക്കൗണ്ടുകൾ രണ്ടായി വിഭജിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) വിജ്ഞാപനം ഇറക്കി. 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ ഇൻകംടാക്സ് പരിധിയിൽ വരും. പി.എഫ് അക്കൗണ്ടുള്ള ഉയർന്ന വരുമാനക്കാർ ഒരു ശതമാനത്തിൽ താഴെയായതിനാൽ ഭൂരിഭാഗം പേർക്കും ഇത് ബാധകമാകില്ല.
നിക്ഷേപത്തിൽ നികുതി ഈടാക്കാത്ത രണ്ടര ലക്ഷം രൂപവരെ ഒരു അക്കൗണ്ടിലും അതിനു മുകളിലുള്ള തുക രണ്ടാമത്തെ അക്കൗണ്ടിലുമാണ് വരവുവയ്ക്കുക. (ഉദാ. 3 ലക്ഷം നിക്ഷേപം വന്നാൽ 2.5 ലക്ഷം ഒരു അക്കൗണ്ടിലും ബാക്കി അരലക്ഷം രണ്ടാം അക്കൗണ്ടിലും)
തൊഴിലുടമയുടെ വിഹിതമില്ലെങ്കിൽ അഞ്ചുലക്ഷം വരെയുള്ള തുകയുടെ പലിശയ്ക്ക് നികുതിയില്ല. 2021 മാർച്ച് 31ന് ശേഷമുള്ള നിക്ഷേപങ്ങൾക്ക് ബാധകം. അതുവരെയുള്ള തുക ഒന്നാം അക്കൗണ്ടിൽ.
ഉയർന്ന വരുമാനമുള്ളവർ കൂടുതൽ തുക നിക്ഷേപിച്ച് ആനുകൂല്യം നേടുന്നത് തടയാൻ ഇക്കഴിഞ്ഞ ബഡ്ജറ്റിലായിരുന്നു പ്രഖ്യാപനം. (പ്രതിമാസം ഒരു കോടി രൂപവരെ പി.എഫിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തി). പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആദായനികുതി നിയമത്തിൽ ഭേദഗതി വരുത്തിയുള്ള വിജ്ഞാപനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |