ന്യൂഡൽഹി: പ്രായപൂർത്തിയായ പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച യുവാവിന്റെ, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത ഉത്തർപ്രദേശ് പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഇതെല്ലാം യു.പിയിൽ നടക്കുമെന്നും ഡൽഹിയിൽ അനുവദിക്കില്ലെന്നുമാണ് ഹർജി പരിഗണിക്കവേ ഡൽഹി ഹൈക്കോടതി ജസ്റ്റിസ് മുക്ത ഗുപ്ത രൂക്ഷഭാഷയിൽ വിമർശിച്ചത്.
കുടുംബത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 1നാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇതിനിടെയാണ് യു.പി. പൊലീസ് യുവാവിന്റെ സഹോദരനെയും പിതാവിനെയും അറസ്റ്റ് ചെയ്യുന്നത്.
ഇന്നലെ കേസ് പരിഗണിച്ച കോടതി കണക്കറ്റ ഭാഷയിൽ യു.പി പൊലീസിനെ വിമർശിച്ചു. പ്രായപൂർത്തിയായ രണ്ട് പേർ വിവാഹം ചെയ്യുന്നത് നിങ്ങൾ തടയുന്നതെന്തിനെന്ന് ചോദിച്ച കോടതി പെൺകുട്ടി പ്രായപൂർത്തിയായതാണോ അല്ലയോ എന്ന് തിരക്കിയോ എന്നും യു.പി പൊലീസിനോട് ആരാഞ്ഞു.
'ആരെങ്കിലും പരാതിയുമായി എത്തിയാലുടൻ ഇറങ്ങിപ്പുറപ്പെടുകയാണോ?.
അന്വേഷണം നടത്തുന്നതിന് മുമ്പ് പരാതി വായിക്കില്ലേ? ഞാൻ എല്ലാ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും. നിങ്ങൾ യു.പിയിൽ നിന്ന് അവരെ അറസ്റ്റ് ചെയ്യാൻ ഡൽഹിയിൽ എത്തിയെന്ന് തെളിഞ്ഞാൽ നിങ്ങൾക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുമെന്നും' ബെഞ്ച് വ്യക്തമാക്കി. കേസ് അടുത്തമാസം 17ന് പരിഗണിക്കാൻ മാറ്റി.
കേസിൽ പറയുന്ന വിവാഹം കഴിഞ്ഞ പെൺകുട്ടിക്ക് 21 വയസ് പൂർത്തിയായതാണെന്ന് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിൽ വ്യക്തമാണ്. പ്രായപൂർത്തിയായ ഡൽഹി സ്വദേശി യുവാവും യു.പി. സ്വദേശിയായ യുവതിയും ജൂലായിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചിരുന്നു. എന്നാൽ അത് പെൺകുട്ടിയുടെ കുടംബത്തിന് സമ്മതമല്ലായിരുന്നു. വീട്ടുകാരിൽ നിന്ന് ദമ്പതികൾക്ക് ഭീഷണി നേരിട്ടിരുന്നു. ഒടുവിൽ യുവാവിന്റെ പിതാവിനെയും സഹോദരനെയും ഡൽഹി പൊലീസിനെ അറിയിക്കാതെ യു.പിയിലെ ഷാംലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് നടന്ന് ഒരു മാസമായിട്ടും ഇവർ എവിടെയാണെന്ന വിവരം ലഭിച്ചിരുന്നില്ല. യുവതിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് സെപ്തംബർ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |