ന്യൂഡൽഹി:മുന്നോട്ടു വച്ച കാൽ പിന്നോട്ടെടുക്കാത്ത നരേന്ദ്രമോദി സർക്കാർ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ച് മുട്ടുമടക്കിയത് കൊവിഡിനെ പോലും അതിജീവിച്ച കർഷക വീര്യത്തിന് മുന്നിലാണ്. കൊവിഡ് ഒന്നാം തരംഗം രൂക്ഷമായിരുന്നപ്പോഴാണ് കഴിഞ്ഞ വർഷം കർഷക പ്രക്ഷോഭത്തിന്റെ തുടക്കം. ഇക്കൊല്ലം മാർച്ചിൽ കൊവിഡ് രണ്ടാം തരംഗം വീശുമ്പോൾ ഡൽഹി അതിർത്തികളിൽ കർഷക വീര്യം തിളയ്‌ക്കുകയായിരുന്നു. അപ്പോഴേക്കും കാർഷിക നിയമങ്ങൾ കോടതി സ്റ്റേ ചെയ്‌തിരുന്നു.
പഞ്ചാബിൽ മാത്രം ഒതുങ്ങുമായിരുന്ന കർഷക പ്രക്ഷോഭം വീര്യം ചോരാതെ, രാഷ്‌ട്രീയ കക്ഷികളുടെ സഹായമില്ലാതെ ദേശീയസമരമായി നിലനിറുത്തിയത് സംയുക്ത കിസാൻ മോർച്ചയുടെ വിജയമാണ്. കർഷകർക്ക് അഭിവാദ്യവുമായി എല്ലാ രാഷ്‌ട്രീയ നേതാക്കളും എത്താറുണ്ട്. നന്ദിപൂർവം അവരെ മടക്കി അയച്ച കർഷകർ മോർച്ചയുടെ നേതാക്കളല്ലാതെ രാഷ്‌ട്രീയ നേതാക്കളാരും സമരനേതൃത്വത്തിൽ ഇല്ലെന്നുറപ്പാക്കി. സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെ ലഖിംപൂരിൽ മരിച്ച ബി.ജെ.പി പ്രവർത്തകരുടെ വീട്ടിൽ പോയതിന്റെ പേരിൽ മാറ്റി നിറുത്തുകയും ചെയ്‌തു.
സമാധാന സമരമായിരുന്നെങ്കിലും കഴിഞ്ഞ നവംബറിൽ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലും റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയും സംഘർഷമുണ്ടായി. ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയത് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ബാധിച്ചു. കർണാലിൽ പൊലീസ് ലാത്തിചാർജ്ജിനിടെ ഒരു കർഷകൻ മരിച്ചതിന്റെ പേരിലും സംഘർഷമുണ്ടായി. സമരക്കാരെ അടിച്ചൊതുക്കാൻ പറഞ്ഞ എസ്.ഡി.എം ആയുഷ് സിൻഹയെ സ്ഥലംമാറ്റുന്നതു വരെ തുടർന്നു പ്രതിഷേധം.
കേന്ദ്രസർക്കാർ പൊലീസ് അടക്കം എല്ലാ സന്നാഹങ്ങളുമായി എതിർത്തപ്പോഴും കർഷകർ പിടിച്ചു നിന്നു. പഞ്ചാബ് ഒഴികെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി സമരം കത്തി നിന്ന സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും എതിരായിരുന്നു. സമര സമിതിയിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങളും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണവും ഏശിയില്ല. സിംഘുവിൽ നിഹാരികൾ ഒരു കർഷകനെ കൊലപ്പെടുത്തിയതും ഗൂഢാലോചനയായി കിസാൻ മോർച്ച ചിത്രീകരിച്ചു.
ജീവൻ ബലികൊടുത്തത് 700 കർഷകർ
ന്യൂഡൽഹി: ഒരുവർഷത്തോളം നീണ്ട കർഷക സമരവുമായി ബന്ധപ്പെട്ട് പൊലിഞ്ഞത് 700ഒാളം കർഷക ജീവനുകൾ. തിക്രി, സിംഘു, ഗാസിപ്പൂർ അതിർത്തികളിൽ തണുപ്പും വെയിലും മഴയും വകവയ്ക്കാതെയുള്ള സമരത്തിൽ ആരോഗ്യം നഷ്ടപ്പെട്ട് മരിച്ചവരും ആത്മഹത്യ ചെയ്തവരും റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരും ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വാഹനം ഇടിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു.ഒക്ടോബർ മൂന്നിന് ലഖീംപൂരിൽ കർഷക ജാഥയ്ക്കിടയിലേക്ക് പാഞ്ഞുകയറി നാലുപേരുടെ ജീവനെടുത്ത ജീപ്പ് ഒാടിച്ചിരുന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയായിരുന്നു.
കൂടുതൽ മരണം സംഭവിച്ചതും തിക്രി, സിംഘു, ഗാസിപ്പൂർ സമരവേദികളിൽ റോഡിലിരുന്നുള്ള സമരത്തിനിടെ മഴയും തണുപ്പും ചൂടുമേറ്റാണ്. 2020ലെ അതി ശൈത്യവും തൊട്ടടുത്ത മേയ്-ജൂൺ മാസങ്ങളിലെ കടുത്ത ചൂടും പലർക്കും താങ്ങാനായില്ല. നിരാശ മൂലം അഞ്ചുപേർ സമരവേദികളിൽ ജീവനൊടുക്കി.
മരിച്ചവരിൽ ഭൂരിപക്ഷവും പഞ്ചാബിലെ 15 ജില്ലകളടങ്ങിയ മാൽവ മേഖലയിൽനിന്നുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |