ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ സൈനിക പുരസ്കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. 2019 ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ സർജിക്കൽ ആക്രമണത്തിൽ പാകിസ്ഥാൻ യുദ്ധവിമാനങ്ങളെ വെടിവച്ചിടുകയും പിന്നീട് പാക്‌സേനയുടെ പിടിയിലായ ശേഷം മോചിതനാകുകയും ചെയ്‌ത വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌ടൻ അഭിനന്ദൻ വർദ്ധമാന് രാഷ്‌ട്രപതി വീരചക്ര പുരസ്കാരം സമ്മാനിച്ചു.
സി.ആർ.പി.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ഹർഷ്പാൽ സിംഗിനും ജമ്മുവിൽ ഭീകരരോട് പൊരുതുന്നതിനിടെ വീരൃമൃത്യു വരിച്ച രാഷ്‌ട്രീയ റൈഫിൾസിലെ സാപ്പർ പ്രകാശ് യാദവിന്റെ വിധവയ്‌ക്കും(മരണാനന്തര ബഹുമതി) കീർത്തിചക്രയും രാഷ്‌ട്രപതി നൽകി. വിവിധ ഒാപ്പറേഷനുകൾക്കിടെ വീരമൃത്യു വരിച്ച രാഷ്‌ട്രീയ റൈഫിൾസിലെ മേജർ വിഭൂതി ശങ്കർ ദൗണ്ഡിയാൽ, ജാട്ട് റെജിമെന്റിലെ നായ്ബ് സുബേദാർ സോംബീർ, പാരച്യൂട്ട് റെജിമന്റിലെ ലാൻസ്‌നായിക് സന്ദീപ് സിംഗ്, രാഷ്‌ട്രീയ റൈഫിൾസിലെ സിപ്പോയ് ബ്രജേഷ് കുമാർ,സിപ്പോയ് ഹരിസിംഗ്, ജമ്മുകാശ്മീർ പൊലീസിലെ ഡിവൈ.എസ്.പി അമൻകുമാർ, സബ്ഇൻസ്‌പെക്ടർ ഇമ്രാം ഹുസൈൻ,സ്‌പെഷൽ പൊലീസ് ഒാഫീഷ്യൽ ആഷിഖ് ഹുസൈൻ മാലിക്,കമൽ കിഷോർ എന്നിവർക്ക് മരണാനന്തര ബഹുമതിയായി നൽകിയ ശൗര്യചക്ര പുരസ്കാരങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. 14 പേർക്ക് പരംവിശിഷ്‌ട സേവാ മെഡലുകളും, 26പേർക്ക് അതിവിശിഷ‌്‌ട സേവാ മെഡലുകളും രണ്ടുപേർക്ക് ഉത്തം യുദ്ധ സേവാ മെഡലുകളും വിതരണം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |